അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം

ഇറ്റ്‌ഫോക്കിൽ അവതരിപ്പിച്ച ‘ഖുലാങ് ബുർഹി’ നാടകത്തിൽനിന്ന് / ഫോട്ടോ: ഡിവിറ്റ് പോൾ
തൃശൂർ
സമൂഹം നിശ്ശബ്‌ദമാക്കിയവരുടെ ശബ്ദമായി അരങ്ങിനെ മാറ്റിയ നാടകങ്ങൾ, ദേശാതിരുകളുടെ തടസ്സങ്ങളില്ലാതെ ശബ്ദമില്ലാത്തവരുടെ ശബ്ദമായ നാടകങ്ങളുടെ കാഴ്‌ചയാണ് ആറാം ദിനത്തെ സന്പന്നമാക്കിയത്. വിവിധ ഭൂമികകൾ, അവിടത്തെ സംസ്‌കാരങ്ങൾ, പ്രതിരോധം എന്നിവയെല്ലാം നാടകത്തട്ടിൽ നിറഞ്ഞു. പുനരവതരണങ്ങൾ കാണാനും പ്രേക്ഷകർ നിറഞ്ഞു. മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പകൽ 11ന് രണ്ടു മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് നാടകം ആരംഭിച്ചത്.
അസമിലെ ഗോത്രജീവിതത്തിന്റെ ചരിത്രവും തനിമയും കലയിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു ‘ഖുലാങ് ബുര്‍ഹി’ എന്ന അസമീസ് നാടകം. വേരുറപ്പുള്ള ആദിമകലയില്‍നിന്നും ചോരയും നീരും ആഹരിച്ച് തിടംവച്ച അരങ്ങുപാഠത്തിന്റെ ശക്തി അരങ്ങിൽ നിറഞ്ഞു. അസമിലെ ആദിവാസി സമൂഹമായ തെംഗല്‍ കചാരി ജനതയുടെ ജീവിതവും പോരാട്ടവീര്യവും ഖുലാങ് പ്രമേയം നാടകം വളരെ സന്പന്നമായ രംഗ ശിൽപ്പത്തിന്റെ കൂടി കരുത്തിലാണ് അരങ്ങിൽ നിറഞ്ഞത്. മുളകൾ കൊണ്ടാണ് രംഗ ശിൽപ്പം ഒരുക്കിയത്. അസമിലെ ഗോത്ര സമൂഹത്തിന്റെ സംസ്‌കാരങ്ങളുടെ കാഴ്‌ച കൂടിയായിരുന്നു നാടകം.
ഫൂലൻ ദേവിയുടെ ജീവിതവും ബെഹ്‌മായി കൂട്ടക്കൊലയുടെ പശ്ചാത്തലവും ചേർത്ത് വച്ചാണ് അഗർബത്തി നാടകം ഒരുക്കിയത്. ചന്ദനത്തിരിയുടെ മണത്തിനൊപ്പം നീറുന്ന വിവേചനങ്ങളുടെ ലോകമാണ് നാടകം വിളിച്ചു പറഞ്ഞത്. സെര്‍വാന്റിസിന്റെ ഡോണ്‍ ക്വിക്‌സോട്ട് എന്ന വിശ്വപ്രസിദ്ധമായ സ്പാനിഷ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ആവിഷ്‌കാരമാണ് ‘നന്മയില്‍ ജോണ്‍ ക്വിഹോത്തോ’ എന്ന മലയാള നാടകം. വീരസാഹസിക കഥകള്‍ വായിച്ച് ഹരം കൊള്ളുന്ന നായകന്‍ ലോകത്തിന്റെ നന്മയെ അന്വേഷിച്ച് തെറ്റുകളെ തിരുത്താനായി യാത്ര നടത്തുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് നാടകം. ഡംബ്ലങ്ങിന്റെ പുനരവതരണവും നടന്നു.
കുഹൂ-ആന്‍ ആന്തോളജി ഓണ്‍ റെയില്‍സ്, സംതിങ് ലൈക് ട്രൂത്ത്, ഡംപ്ലിങ് എന്നീ നാടകങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത മീറ്റ് ദി ആർട്ടിസ്റ്റ് നടന്നു. കല പ്രത്യേകിച്ചും നാടകം എങ്ങനെയാണ് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് ചര്‍ച്ച ചെയ്യുന്ന അര്‍ണ്ണാസ് ചില്‍ഡ്രന്‍ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.










0 comments