print edition ഇനി സർവം നാടകം ; ഇറ്റ്‌ഫോക്കിന് ഇന്ന് വേദിയുണരും

തൃശൂർ
ഇനി എട്ട് നാൾ തൃശൂർ നഗരത്തിന് നാടകക്കാഴ്‌ചയുടെ കാലം. ലോക നാടകവേദിയുടെ പുതിയ കാഴ്‌ചകളും ചർച്ചകളുമായി സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന കേരളത്തിന്റെ അന്താരാഷ്‌ട്ര നാടകോത്സവത്തിന്റെ (ഇറ്റ്‌ഫോക്) 16–-ാം പതിപ്പിന് ഞായറാഴ്‌ച അരങ്ങുണരും. ‘ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍’ എന്നതാണ് ഇറ്റ്‌ഫോക് പ്രമേയം. അടിച്ചമര്‍ത്തപ്പെട്ടവരുടെ നിശ്ശബ്ദതയ്ക്ക് ആവിഷ്‌കാരങ്ങളിലൂടെ ശബ്ദം നൽകുക എന്ന ചരിത്രദൗത്യമാണ് പ്രമേയത്തിലൂടെ അക്കാദമി ലക്ഷ്യമിടുന്നത്.
ഒന്പത് വിദേശ നാടകങ്ങളടക്കം 23 നാടകങ്ങളുടെ 48 അവതരണങ്ങള്‍ നടക്കും. 49 വിദേശനാടകപ്രവര്‍ത്തകര്‍ അടക്കം 246 കലാകാരരാണ് അരങ്ങിലെത്തുന്നത്. ഞായർ വൈകിട്ട് അഞ്ചിന് അക്കാദമി അങ്കണത്തില്‍ മന്ത്രി കെ രാജന്‍ ഇറ്റ്‌ഫോക് ഉദ്‌ഘാടനം ചെയ്യും. നവീകരിച്ച കെ ടി മുഹമ്മദ് തിയറ്ററിന്റെ ഉദ്ഘാടനവും നടക്കും. വിഖ്യാത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍, ഗുജറാത്തി നാടക പ്രവർത്തകൻ ദക്ഷിണ്‍ ഛാര, നാടകപ്രതിഭ മായാ തങ്ബര്‍ഗ് എന്നിവർ അതിഥികളാകും.
അര്‍ജന്റീനിയയില്‍ നിന്നുള്ള ലൂസിയാനോ മന്‍സൂര്‍ നാടകസംഘം അവതരിപ്പിക്കുന്ന ‘ഫ്രാങ്കന്‍സ്റ്റൈന്‍ പ്രോജക്ട്’ ആണ് ഉദ്ഘാടന നാടകം. മേരി ഷെല്ലിയുടെ ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് നാടകം ഒരുക്കിയിട്ടുള്ളത്. സുദേവ് സിന്‍ഹയാണ് ക്യൂറേറ്റർ.
ഇറ്റ്‌ഫോക്കിന്റെ ആരംഭം മുതല്‍ പോസ്റ്ററുകള്‍ രൂപകൽപ്പന ചെയ്ത അന്തരിച്ച ഡിസൈനര്‍ ശശി ഭാസ്‌കറിനോടുള്ള ആദര സൂചകമായി അദ്ദേഹം തയ്യാറാക്കിയ ഇറ്റ്‌ഫോക് പോസ്റ്ററുകളുടെയും പ്രദര്‍ശനമുണ്ടാകും.










0 comments