'ഹോം സ്റ്റേയിൽ എത്തിച്ചത് രാഹുലിന്റെ സുഹൃത്ത്'; യുവതി പറഞ്ഞ ഫെന്നി നൈനാൻ കോൺഗ്രസ് സ്ഥാനാർഥി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതിയിൽ യുവതി പറയുന്ന ഫെന്നി നൈനാൻ കോൺഗ്രസ് സ്ഥാനാർഥി. രാഹുൽ മാങ്കൂട്ടത്തിൽ ഹോംസ്‌റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവിടേയ്ക്ക് കൊണ്ടുപോകാൻ വന്ന രാഹുലിനൊപ്പം സുഹൃത്തായ ഫെന്നി നൈനാനും ഉണ്ടായിരുന്നെന്നും പരാതിക്കാരി പറയുന്നു. അടൂർ നഗരസഭയിലെ പോത്രോട് എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയാണ് ഫെന്നി നൈനാൻ.
'കാറിൽ കയറ്റി റിസോർട്ട് പോലെയുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ആണ് കാർ ഓടിച്ചിരുന്നത്. റിസോർട്ടിലെത്തി മുറിയിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ശരീരമാകെ മുറിവേൽപ്പിച്ചു. അതിക്രൂരമായ പീഡനത്തിനാണിരയാക്കിയത്. ശാരീരികമായും മാനസികമായും തളർന്നു.ആക്രമണം നടത്തിയതിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചു. തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കിയതിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ എന്നാണ് പറഞ്ഞത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. താൻ ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന ആശങ്കയുണ്ട്'- യുവതി പരാതിയിൽ പറയുന്നു.
ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് രാഹുലിനെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവർക്കാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി.








0 comments