സോണിയയുടെ കൈയിൽ പോറ്റി കെട്ടിയത് പൂജിച്ച ചരട്; വിചിത്രവാദവുമായി കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കട്ടെടുത്ത ഉണ്ണികൃഷ്‌ണൻ പോറ്റി സോണിയാ ഗാന്ധിയുടെ കൈയിൽ കെട്ടിയത് പൂജിച്ച ചരടെന്ന് കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷെഫീറിന്റെ വിവാദ വെളിപ്പെടുത്തൽ. ഗുരുതര രോഗം ബാധിച്ച സമയത്ത് മരുന്നിനൊപ്പം ദൈവത്തെയും സോണിയ ആശ്രയിച്ചു കാണുമെന്നും ശബരിമല മേൽശാന്തിയെ സഹായിച്ചുകൊണ്ടിരുന്ന പോറ്റി അവിടെനിന്ന് പൂജിച്ച ചരട് കൊണ്ടുവന്ന് കൈയിൽ കെട്ടുകയായിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. പോറ്റിയോട് സ്വർണം കക്കാൻ സോണിയയും അടൂർ പ്രകാശും പറഞ്ഞിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
സ്വകാര്യ ചാനൽ ചർച്ചയിലാണ് സോണിയ ഗാന്ധിയെ തന്നെ അപമാനിക്കുന്ന പരാമർശം കോൺഗ്രസ് നേതാവ് നടത്തിയത്. സോണിയ ഗാന്ധിക്ക് ഒരു ഘട്ടത്തിൽ ഗുരുതര രോഗം ബാധിച്ചു. താൻ പാതി ദൈവം പാതി എന്നാണല്ലൊ പറയാറ്. വിളിച്ചാൽ വിളി കേൾക്കുന്ന ദൈവമാണ് ശബരിമല അയ്യപ്പൻ. അതിനാലാണ് അവിടെ നിന്നുള്ള ചരട് പൂജിച്ചു കൊണ്ടുവന്നത്. പോറ്റി കെട്ടിയ ചരടിനെ അങ്ങനെ കണ്ടാൽ മതിയെന്നും ഷെഫീർ പറഞ്ഞു.
ശബരിമലയിലെ സ്വർണം കട്ടെടുത്ത ഉണ്ണികൃഷ്‌ണൻ പോറ്റി രണ്ട് തവണയാണ് സോണിയയെ ഡൽഹിയിലെ ഒൗദ്യോഗിക വസതിയിൽ സന്ദർശിച്ചത്. സ്വർണം വാങ്ങിയ ആളും പോറ്റിക്കൊപ്പമുണ്ടായിരുന്നു. അതിന്റെ ചിത്രവും പുറത്തുവന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും ആന്റോ ആന്റണി എംപിയും സന്ദർശന സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള സോണിയയെ രണ്ട് തവണ പോറ്റിക്ക് സന്ദർശിക്കാനും ഉപഹാരം നൽകാനും എങ്ങനെ അനുമതി കിട്ടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം കോൺഗ്രസിനെ വല്ലാതെ ഉലച്ചിരിക്കുകയാണ്. സന്ദർശനത്തിനൊപ്പം ഒരു തവണ ഉപഹാരമായി പെട്ടിയാണ് നൽകിയത്. മറ്റൊരു തവണ സോണിയയുടെ കൈയിൽ പോറ്റി എന്തോ കെട്ടുന്നുണ്ട്. ഇത് സ്വർണ ബ്രേസ്‌ലറ്റ് ആണോ എന്ന ചോദ്യമടക്കം ഉയരുന്നതിനിടെയാണ് പൂജിച്ച ചരടിന്റെ കഥയുമായി ബിആർഎം ഷെഫീർ എത്തിയത്.










0 comments