രത്തൻ കേൽക്കറിന്റെ നിയമനം: ബിജെപി സീൽ ന്യായീകരിച്ചതിന്റെ പ്രതിഫലമോയെന്ന് വി കെ സനോജ്

വി കെ സനോജ്, വി ഡി സതീശൻ, രത്തൻ യു ഖേൽക്കർ
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച രത്തൻ യു കേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം ബിജെപി സീൽ ന്യായീകരിച്ചതിന്റെ പ്രതിഫലമാണോയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി മുഖ്യമന്ത്രി സുവേന്തു അധികാരി സെക്രട്ടറിയായി നിയമിച്ചതിൽ വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധി, എന്ത് ചെയ്തതിന്‍റെ പ്രതിഫലമാണ് ഈ സെക്രട്ടറി പദവിയെന്ന് വ്യക്തമാക്കണമെന്നും സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
യുഡിഎഫുകാർ തെരഞ്ഞെടുപ്പ് കാലത്ത് ഡീൽ ആരോപണം ഉയർത്തിയതും ലീഗുകാര് ഷിഫ്റ്റ് അടിസ്ഥാനത്തിൽ സ്ട്രോങ് റൂമിന് കാവലിരുന്നതുമൊക്കെ ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പെരുമാറ്റ രീതിയാണെന്ന് ഇപ്പോൾ മലയാളികൾ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
102 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു ഖേൽക്കർ, ഇതേ പോസ്റ്റിൽ നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം നൽകാൻ തീരുമാനമാകുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്
'കൂടുതൽ വലിയ കള്ളത്തരം നടത്തുന്നയാൾക്ക് കൂടുതൽ വലിയ പ്രതിഫലം ലഭിക്കും' പശ്ചിമ ബംഗാളിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ മനോജ് അഗർവാൾ ബിജെപി മുഖ്യമന്ത്രി സുവേന്തു അധികാരിയുടെ സെക്രട്ടറിയായി നിയമിതനായപ്പോൾ രാഹുൽ ഗാന്ധി നടത്തിയ മറുപടി ഇപ്രകാരമായിരുന്നു.
ഇപ്പോൾ കേരളത്തിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ കോൺഗ്രസ് മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനാകുമ്പോൾ രാഹുൽ ഗാന്ധിയുടെ മറുപടി എന്താണ്? ഇലക്ഷൻ കമ്മീഷന്റെ ഡോക്കുമെന്റിൽ ബിജെപിയുടെ സീൽ പതിച്ച വിവാദ വിഷയത്തിൽ ന്യായം പറഞ്ഞയാൾ എന്ത് കള്ളം ചെയ്ത് തന്നതിന് കൊടുത്ത റിവാർഡാണ് ഈ സെക്രട്ടറി പദവിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം.
യുഡിഎഫുകാർ ഇലക്ഷൻ കാലത്ത് ഡീൽ ആരോപണം ഉയർത്തിയതും, ലീഗുകാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സ്ട്രോങ്ങ് റൂമിന് കാവലിരുന്നതുമൊക്കെ ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പെരുമാറ്റ രീതിയാണെന്ന് ഇപ്പോൾ മലയാളികൾ മനസ്സിലാക്കുന്നുണ്ട്.











0 comments