രാഹുലും പ്രിയങ്കയും സതീശനും ഒട്ടകപ്പക്ഷികൾ
print edition ക്രൈസ്‌തവർക്കെതിരായ ആക്രമണം ; കോൺഗ്രസിനെതിരെ അതിരൂപത പത്രം

കെ എൻ സനിൽ
Published on Jan 08, 2026, 12:14 AM | 1 min read
തൃശൂർ
ക്രിസ്‌മസ് ആഘോഷങ്ങൾക്കിടെ രാജ്യമാകെ ക്രൈസ്‌തവർ ആക്രമിക്കപ്പെട്ടപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കയും വി ഡി സതീശനും ഒട്ടകപ്പക്ഷികളായെന്ന് ഇരിങ്ങാലക്കുട അതിരൂപത മുഖപത്രം ‘കേരള സഭ’. ജനുവരി ലക്കത്തിൽ ‘കോൺഗ്രസിന്റെ കുറ്റകരമായ മൗനം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് രൂക്ഷവിമർശം.
ക്രൈസ്‌തവർക്കെതിരെ ആക്രമണങ്ങൾ നടന്നപ്പോൾ കോൺഗ്രസ് മിണ്ടാവ്രതത്തിലായിരുന്നു. ക്രൈസ്‌തവരെ വർഗീയ ചെന്നായ്‌ക്കൾ കടിച്ചുകീറുന്പോൾ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും കേരളത്തിൽ പ്രതിപക്ഷനേതാവ് സതീശനും ഒട്ടകപ്പക്ഷിയെപ്പോലെ മണലിൽ തലപൂഴ്‌ത്തിക്കിടപ്പാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ക്രൈസ്‌തവരുടെ വോട്ട് ഉറപ്പാക്കാനുള്ള കഠിന ശ്രമത്തിലാണ് ഇവർ. ബിജെപി–ആർഎസ്‌എസ്–വിഎച്ച്‌പി എന്നിവർ ചെയ്യുന്ന ക്രൂരതകളെ വിമർശിച്ചാൽ ഭൂരിപക്ഷ വോട്ട് കുറഞ്ഞാലോ എന്ന ഭയത്തിലാണവർ. കോൺഗ്രസിലെ ഭൂരിഭാഗംപേരും പകൽ കോൺഗ്രസും രാത്രി തലയിൽ മുണ്ടിട്ട ബിജെപിക്കാരുമാണെന്ന് എ കെ ആന്റണി സൂചിപ്പിച്ചതും വാർത്തയിൽ ഓർമിപ്പിച്ചു.
പ്രിയങ്ക ഗാന്ധിയിൽ പ്രതീക്ഷയുണ്ടായിരുന്നു. അവരെയും ഇപ്പോൾ കാണുന്നില്ല. ആക്രമണങ്ങളെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഉപയാഗിക്കുക എന്ന ലക്ഷ്യത്തിനപ്പുറം ക്രൈസ്‌തവർക്കായി നടപടി എടുക്കാനോ പ്രതിഷേധമെങ്കിലും ഉയർത്താനോ ദേശീയ പാർടിക്ക് സമയമില്ലെന്നും കുറ്റപ്പെടുത്തി.










0 comments