print edition കോടികളുടെ തട്ടിപ്പ്; ഐഎൻടിയുസി സംസ്ഥാന ഓഫീസിലേക്ക് മാർച്ച് നാളെ

തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ മറവിൽ നടന്ന കോടികളുടെ തട്ടിപ്പിലും അഴിമതിയിലും പ്രതിഷേധിച്ച് സംഘടനയ്‌ക്കുള്ളിൽ പടയൊരുക്കം ശക്തമാകുന്നു. പരുത്തിക്കുഴിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് വാങ്ങാൻ തൊഴിലാളികളിൽനിന്ന് പിരിച്ചെടുത്ത 8.62 കോടി രൂപയിൽ വൻ ക്രമക്കേട് നടന്നതായും നിലവിലെ നേതൃത്വം വസ്തു ഇടപാടിലൂടെ കോടികൾ തട്ടിയതായും ഐഎൻടിയുസിയിലെ സമാന്തര സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എട്ടുസെന്റും കെട്ടിടവും വാങ്ങിയതിൽ ഏഴുകോടിയിലധികം രൂപയുടെ അഴിമതിയാണ് നടന്നത്. ഫണ്ട് പിരിവിന്റെ കണക്കുകൾ കമ്മിറ്റിയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും ഉമ്മൻചാണ്ടിക്ക് നൽകിയ കത്തിൽ പിരിച്ചെടുത്ത തുകയെക്കുറിച്ച് സൂചനകളുണ്ട്.
അനധികൃതമായി നിർമിച്ച കെട്ടിടമായതിനാൽ മുകൾനില പൊളിച്ചുമാറ്റേണ്ടിയും വന്നു. ഈ അഴിമതിക്കെതിരെ 29ന് പതിനായിരക്കണക്കിന് തൊഴിലാളികളെ അണിനിരത്തി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഐഎൻടിയുസി അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി ആർ എം പരമേശ്വരൻ പറഞ്ഞു.
എട്ടുവർഷംമുമ്പ് സെക്രട്ടറിയറ്റിനുമുന്നിൽ നടന്ന സമരത്തിൽ പങ്കെടുത്ത് മടങ്ങവേ വാഹനാപകടത്തിൽ മരിച്ച അജയന്റെ കുടുംബത്തെ സഹായിക്കാനെന്ന പേ രിൽ തൊഴിലാളികളിൽനിന്ന് പിരിച്ച 35 ലക്ഷം രൂപയും നേതൃത്വം തട്ടിയെടുത്തു. ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപന്റെയും സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റെയും നേതൃത്വത്തിൽ നടന്ന ഈ തട്ടിപ്പിനെതിരെ കെപിസിസിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
പാലോട് രവിക്കെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. ഐഎൻടിയുസി അഖിലേന്ത്യ കമ്മിറ്റിയുടെ അന്വേഷണറിപ്പോർട്ട് നേതൃത്വം ഇടപെട്ട് പൂഴ്‌ത്തിവച്ചെന്നും ആർ എം പരമേശ്വരൻ പറഞ്ഞു. പി സുധാകരൻ, വഞ്ചിയൂർ രാധാകൃഷ്ണൻ, മണക്കാട് ചന്ദ്രൻകുട്ടി, വർഗീസ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments