print edition അതിഥിത്തൊഴിലാളികൾക്ക് അധിക്ഷേപം: മുഖ്യമന്ത്രിയുടെ പരാമർശം തിരുത്തണം- സിഐടിയു

തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന അതിഥിത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന പ്രസ്താവന തിരുത്തി മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി. അതിഥിത്തൊഴിലാളികളിലൂടെ പണം ‘റിവേഴ്സ് റെമിറ്റൻസ്' ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നും ഇവർ മദ്യപാനത്തിലൂടെയുള്ള നികുതി മാത്രമാണ് ഇവിടെ നൽകുന്നതെന്നുമുള്ള പരാമർശം പ്രതിഷേധാർഹമാണ്.
കേരളത്തിലെ നിർമാണ മേഖല, അടിസ്ഥാന സൗകര്യ വികസനം, കൃഷി തുടങ്ങിയവ അതിഥി തൊഴിലാളികളെക്കൂടി ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിഥിത്തൊഴിലാളികളെ ചേർത്തുനിർത്തുന്ന നിലപാടായിരുന്നു എൽഡിഎഫ് സർക്കാരിന്റേത്.
പ്രവാസി മലയാളികൾ അയക്കുന്ന പണംകൊണ്ടുകൂടിയാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത്. മറ്റ് നാടുകളിൽ മലയാളികൾ ജോലി ചെയ്യുന്നതിനെ അഭിമാനത്തോടെയും കേരളത്തിൽ പണിയെടുക്കാൻ വരുന്നവരെ സാമ്പത്തിക ബാധ്യതയായും ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണ്.
വിപണിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം തൊഴിലാളികളല്ല, കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളും സംസ്ഥാനത്തിന്റെ വിഭവ സമാഹരണത്തിലെ പാളിച്ചകളുമാണ്. തൊഴിലാളികളെ വംശീയമായും പ്രാദേശികമായും വേർതിരിച്ചു കാണുന്ന പ്രസ്താവന പിൻവലിച്ച് തിരുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സിഐടിയു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.










0 comments