കൊല്ലത്ത് ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരൻ; പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി; ചൂടുവെള്ളം വീണതെന്ന് ബന്ധുക്കൾ

പൊള്ളലേറ്റ പത്തുവയസ്സുകാരൻ
മൈനാഗപ്പള്ളി: പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായി ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ പത്തുവയസ്സുകാരനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശിയായ ബാലനാണ് അതിക്രൂരമായ പീഡനത്തിന് ഇരയായത്. കുട്ടിയുടെ നെഞ്ച്, വയർ, ഇടതു തുട, പുറംഭാഗം എന്നിവിടങ്ങളിൽ സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ചൂടുവെള്ളം വീണ് പൊള്ളിയതാണെന്ന് പറഞ്ഞ് കുട്ടിയെ അന്നുതന്നെ ബന്ധുക്കൾ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകി അധികൃതർ കുട്ടിയെ മടക്കി അയച്ചു. ചൊവ്വാഴ്ച വീണ്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊള്ളലിന്റെ ആഴം ബോധ്യപ്പെട്ടത്.
സംശയം തോന്നി ഡോക്ടർ ചോദിച്ചപ്പോഴാണ് കുട്ടി പിതാവിന്റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു. സിഡബ്ല്യുസിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ആരോഗ്യനില കണക്കിലെടുത്ത് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കുട്ടി സ്വയം ചൂടുള്ള കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചതാണെന്നാണ് ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ബന്ധുക്കളുടെ ഈ വാദങ്ങൾ തള്ളിക്കളയുന്നതാണ് കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ. ശരീരത്തിലേക്ക് സ്വയം തിളച്ച വെള്ളമൊഴിച്ചാൽ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളല്ല കുട്ടിയുടെ ദേഹത്തുള്ളതെന്നാണ് പ്രാഥമിക നിഗമനം.










0 comments