print edition റെയിൽവേ നിയമലംഘനം: പിഴത്തുക ഇരട്ടിയാക്കി

സ്വന്തം ലേഖിക
Published on Jun 20, 2026, 01:45 AM | 1 min read
കണ്ണൂർ: റെയിൽവേയിൽ നിയമലംഘനങ്ങൾക്കുള്ള കുറഞ്ഞ പിഴത്തുക ഇരട്ടിയാക്കി വർധിപ്പിച്ചു. ടിക്കറ്റില്ലാതെ യാത്രചെയ്യൽ, മറ്റൊരാളുടെ ടിക്കറ്റിൽ യാത്രചെയ്യൽ, വനിതാ കോച്ചിൽ പുരുഷന്മാരുടെ സഞ്ചാരം തുടങ്ങിയ കുറ്റങ്ങൾക്ക് ഇനി ഏറ്റവും കുറഞ്ഞത് 500 രൂപ നൽകേണ്ടിവരും. 250 രൂപയായിരുന്നു ഇതുവരെ. ജൂലൈ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽവരും.
ടിക്കറ്റില്ലാത്ത യാത്രക്കാർക്ക് യാത്രാനിരക്കിനൊപ്പമാണ് 500 രൂപ അധികം നൽകേണ്ടത്. വനിതകൾക്കായി സംവരണം ചെയ്ത കോച്ചുകളിലോ സീറ്റുകളിലോ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്ക് 500 മുതൽ 2,500 രൂപ വരെ പിഴ ചുമത്തും. റെയിൽവേ പരിസരങ്ങളിൽ ലൈസൻസില്ലാതെ കച്ചവടം നടത്തുകയോ ഭിക്ഷാടനം നടത്തുകയോ ചെയ്താൽ 2,000 രൂപ പിഴയും, ആവർത്തിച്ചാൽ തടവും ലഭിക്കും. ട്രെയിനുകളിലും സ്റ്റേഷനുകളിലും മദ്യപിച്ച് യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കും അസഭ്യ പെരുമാറ്റം നടത്തുന്നവർക്കും 1,000 രൂപ വരെ പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അപകടകരമായ വസ്തുക്കൾ റെയിൽവേ വഴി കൊണ്ടുപോകുന്നവർക്ക് കുറഞ്ഞത് 10,000 രൂപ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും. പല കുറ്റങ്ങളിലും നേരിട്ടുള്ള ക്രിമിനൽ നടപടികൾക്ക് പകരം ആദ്യം പിഴ ഈടാക്കുകയും, പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കോടതി നടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുക.










0 comments