print edition കഴിവുകേടും കീഴ്‌വഴക്കവും

വറുതിക്കാലത്തെ മത്സ്യത്തൊഴിലാളി പ്രശ്നങ്ങളുടെ രൂക്ഷത മനസിലാക്കി സജി ചെറിയാൻ വസ്തുതകൾ നിരത്തി അവതരിപ്പിച്ചതോടെ മഹാഭൂരിപക്ഷമുണ്ടെന്ന് ഇടയ്ക്കിടെ സ്വയം ഓർമിപ്പിക്കുന്ന സർക്കാരിന് പൊള്ളി. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വേളയിൽ മുഖ്യമന്ത്രി വി ഡി സതീശനടക്കം അസാധാരണ ബേജാറ്.
പഞ്ഞമാസത്തിലും മത്സ്യത്തൊഴിലാളിമേഖലയിൽ അടിയന്തര സഹായങ്ങൾ എത്തിക്കുന്നില്ലെന്ന് മന്ത്രി വി ഇ അബ്ദുൾഗഫൂറിന്റെ മറുപടി പ്രസംഗത്തിലൂടെ വെളിപ്പെട്ടാലോ? ഉടൻ മന്ത്രി ഷിബു ബേബിജോൺ രക്ഷാപ്രവർത്തനത്തിനിറങ്ങി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു, ‘ഇങ്ങനെയൊരു കീഴ്‌വഴക്കം ഇവിടെയുണ്ടോ? ’ അതോടെ മുഖ്യമന്ത്രി വി ഡി സതീശനും എഴുന്നേറ്റു, മറുപടിക്ക്. സജി ചെറിയാൻ പ്രസംഗത്തിനിടെ ‘ബജറ്റ്’ എന്ന വാക്ക് ഉപയോഗിച്ചത്രേ! പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചത് ഇത്ര പരിഭ്രമം എന്തിനാണെന്നാണ്. ‘ മറുപടി പറയുന്ന മന്ത്രി കഴിവുകെട്ടവനാണ് എന്ന് തോന്നിപ്പിക്കുന്നവിധമുള്ള ഇടപെടലല്ലേ മറ്റൊരു മന്ത്രി ചെയ്തത്? ’. ഉടൻ മുഖ്യമന്ത്രി ഒരു കച്ചിത്തുരുമ്പിൽ കയറിപ്പിടിച്ചു, ‘മുൻപ് നിയമമന്ത്രിയും പാർലമെന്ററി കാര്യമന്ത്രിയും നിരവധി തവണ ഇടപെട്ട് സംസാരിച്ചിട്ടുണ്ട്’ എന്ന്. അത് ഒരു മന്ത്രിയുടെ മറുപടി പൂർണമായും അവസാനിച്ച ശേഷം സ്പീക്കർ അനുവദിച്ച സമയത്താണെന്ന് പ്രതിപക്ഷം.
മറുപടി പറഞ്ഞുകൊണ്ടിരിക്കുന്ന മന്ത്രിയെ അപമാനിക്കുന്ന ഇടപെടലുണ്ടായിട്ടില്ല. സ്പീക്കർ ഇടപെട്ടെങ്കിലും, പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതിലും തെറ്റില്ലെന്ന ഭാവമായിരുന്നു അബ്ദുൾഗഫൂറിന്. ഐഎൻടിയുസിയുടെ ഒരു ലെറ്റർപാഡ് കണ്ടാൽ ആരേയും സ്ഥലംമാറ്റാൻ ശുഷ്കാന്തി കാണിക്കുന്ന സർക്കാരിന് ‘ഇതൊക്കെയെന്ത്’ എന്ന് ധനാഭ്യർഥന ചർച്ചയിൽ കെ പ്രേംകുമാറിന്റെ പരിഹാസം.











0 comments