വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം; രണ്ടാനച്ഛൻ വിദേശത്തേയ്ക്ക് കടന്നു, പൊലീസ് വീഴ്ച

പ്രതീകാത്മക ചിത്രം
കൽപറ്റ: വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ ഗുരുതര വീഴ്ച. വിദ്യാർഥിക്ക് വാറ്റി ചാരായം എത്തിച്ചു നൽകിയ കുട്ടിയുടെ രണ്ടാനച്ഛൻ പൊലീസിന്റെ കണ്ണുവെട്ടിച്ച് വിദേശത്തേയ്ക്ക് കടന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. മാത്രമല്ല പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാതെ ഇരുന്നത് പ്രതിക്ക് രാജ്യം വിടാൻ സഹായകരമായി. ഇത് വലിയ ആക്ഷേപത്തിന് വഴിവെച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇയാൾ വിദേശത്തേയ്ക്ക് കടന്നതെന്നാണ് സൂചന. അധ്യാപകർ വിദ്യാർഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്കൂൾ കുട്ടികളിൽ ചിലർ മദ്യം ഉപയോഗിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് അധ്യാപകർ ബാഗ് പരിശോധിച്ചത്. വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയതോടെ വിദ്യാർഥിയെ അധ്യാപകർ ചോദ്യം ചെയ്തു. സഹപാഠിയായ വിദ്യാർഥി എത്തിച്ചു നൽകിയതാണ് എന്നാണ് വിദ്യാർഥി അധ്യാപരെ അറിയിച്ചത്.
മറ്റ് കുട്ടികൾക്കും ഇത്തരത്തിൽ ചാരായം എത്തിച്ച് നൽകിയിട്ടുണ്ടെന്നും അധ്യാപകർക്ക് വിവരം ലഭിച്ചു. ശേഷമാണ് അധ്യാപകർ പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് വിദ്യാർഥിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാനച്ഛന്റെ പങ്ക് വെളിപ്പെട്ടത്. ഇയാൾക്ക് വാറ്റുണ്ടെന്നും തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നും വിദ്യാർഥി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീടിനു സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യവും ഇയാളുടേതെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും 220 കുപ്പി വ്യാജമദ്യവും എക്സൈസ് കണ്ടെടുത്തിരുന്നു.











0 comments