print edition സ്വകാര്യഭൂമിയിൽ അനധികൃത മണ്ണെടുപ്പ്: പാണക്കാട് സംസ്ഥാന പാതയിൽ മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

മലപ്പുറം – പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ പാണക്കാട് എടയിപ്പാലത്ത് കുന്നിടിഞ്ഞപ്പോള്‍
മലപ്പുറം: മലപ്പുറം– പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ പാണക്കാട് എടയിപ്പാലത്ത് രണ്ടു തവണ മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യഭൂമിയിലെ അനധികൃത മണ്ണെടുപ്പാണ് അപകട കാരണം. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് മലയിടിഞ്ഞത്. മലയുടെ മുകളിലാണ് മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പെട്ട പാണക്കാട് കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്‌ട്രെയിറ്റ് പാത്ത് ഇന്റർനാഷണൽ സ്‌കൂൾ. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് തൊട്ടടുത്താണ് സംഭവം. നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി അനധികൃതമായി മണ്ണെടുത്തതാണ് മലയിടിയാൻ കാരണം.
രാവിലെ എട്ടോടെയാണ് ആദ്യം മലയിടിഞ്ഞത്. റോഡില്‍ വാഹനങ്ങളില്ലാത്തതിനാല്‍ ആളപായമുണ്ടായില്ല. 9.30ന് ഉഗ്രശബ്ദത്തോടെ വീണ്ടും മണ്ണ് ഇടിഞ്ഞു. വലിയ മരങ്ങളടക്കം റോഡിലേക്കെത്തി. പൊലീസ്– അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ഓടിരക്ഷപ്പെടുകയായിരുന്നു. മലയിടിച്ചിൽ പകർത്തുന്നതിനിടെ കൈരളി ന്യൂസ് മലപ്പുറം ബ്യൂറോയിലെ കാമറാമാന്‍ ജയേഷ് വില്ലോടിക്ക് പരിക്കേറ്റു.
ശക്തമായി ഒലിച്ചെത്തിയ മണ്ണില്‍ വൈദ്യുത തൂണുകളും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് മുകളിലേക്ക് വൈദ്യുത തൂണ്‍ പൊട്ടിവീണു. റോഡിന് എതിര്‍വശത്തുള്ള പുഴയിലേക്കും മണ്ണും മരങ്ങളും പതിച്ചു.
2019ലെ മഴക്കാലത്തും പ്രദേശത്ത് മലയിടിഞ്ഞിരുന്നു. ചെങ്കുത്തായ മലഞ്ചെരുവില്‍ അടിഭാഗം പാറയും മേലെ മണ്ണുമാണ്. ഇവിടെ കെട്ടിടം നിർമിക്കാൻ അനുമതി നൽകിയ മലപ്പുറം നഗരസഭയുടെ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ജൂണ്‍ 19വരെ മാത്രമാണ് മണ്ണ് നീക്കാന്‍ അനുമതി നല്‍കിയിരുന്നതെന്നും ഇതിനുശേഷം മണ്ണെടുത്തതാണ് അപകട കാരണമെന്നുമാണ് നഗരസഭാധ്യക്ഷ വി റിനിഷയുടെ വാദം. റവന്യൂ, പൊതുമരാമത്ത്, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.










0 comments