ഐഎഫ്എഫ്കെ: സൂപ്പർഹിറ്റായി 'സിനിമാ സവാരി'

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നവർക്ക് ആശ്വാസമായി കേരള സവാരി ഒരുക്കുന്ന "സിനിമാസവാരി". സംസ്ഥാന തൊഴിൽ വകുപ്പിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി സംവിധാനമാണ് കേരള സവാരി. മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാർട്ണർ കൂടിയായ കേരള സവാരി ചലച്ചിത്രാസ്വാദകർക്ക് സുരക്ഷിതവും സുതാര്യവുമായ യാത്രാ സൗകര്യമാണ് 'സിനിമാ സവാരി' യിലൂടെ ഒരുക്കിയിരിക്കുന്നത്. നഗരത്തിൽ ചലച്ചിത്ര പ്രദർശനം നടക്കുന്ന എല്ലാ പ്രധാന തിയറ്ററുകളിലേക്കും കേരള സവാരിയുടെ സേവനം ലഭിക്കുന്നു എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
മേളയുടെ പ്രധാന വേദികളായ ടഗോർ തിയറ്റർ, നിശാഗന്ധി, കൈരളി - ശ്രീ തുടങ്ങിയവയെ ബന്ധിപ്പിച്ചു കൊണ്ട് ചലച്ചിത്ര പ്രേമികൾക്കായി സൗജന്യ യാത്രയും കേരള സവാരി ഒരുക്കിയിട്ടുണ്ടന്നത് ശ്രദ്ധേയമാണ്. കൂടാതെ സർക്കാർ നിശ്ചയിച്ച നിരക്ക് മാത്രമാണ് പദ്ധതിയിൻ കീഴിലുള്ള ടാക്സി - ഓട്ടോ സേവനങ്ങൾ ഈടാക്കുന്നത് എന്നത് ഈ സേവനത്തിൻ്റെ സുതാര്യത വർധിപ്പിക്കുന്നു. ഓരോ പ്രദർശന ശാലകളുടേയും മുന്നിലായി പിക്കപ്പ് - ഡ്രോപ് പോയിൻ്റുകൾ നിശ്ചയിച്ച് ഓൺ ഗ്രൗണ്ട് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
തിയറ്ററുകളുടെ പ്രവേശനമേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കേരള സവാരിയുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആപ് ഇൻസ്റ്റാൾ ചെയ്താൽ ഉടൻ തന്നെ ഓട്ടോ - ടാക്സി ബുക്ക് ചെയ്ത് യാത്ര ചെയ്യാം. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന ഡിജിറ്റൽ മൊബിലിറ്റി പ്ലാറ്റ്ഫോമായ കേരള സവാരി മേളയിൽ എത്തുന്ന സിനിമാപ്രേമികൾ ഇതിനോടകം ആവേശത്തോടെ സ്വീകരിച്ചു കഴിഞ്ഞതായി സംഘാടകർ പറഞ്ഞു.










0 comments