print edition ഇവിടത്തെ കാറ്റാണ് ഇടതുകാറ്റ്...

കെ ടി രാജീവ്
Published on Mar 15, 2026, 12:01 AM | 2 min read
കുടിയേറ്റ ജനതയ്‍ക്ക് സ്വന്തം മണ്ണിനവകാശം ഉറപ്പിക്കാനായതും വികസന വിപ്ലവത്തിലേക്ക് നാട് നീങ്ങിയതും ഇടുക്കിയുടെ രാഷ്ട്രീയ ഭൂപടത്തെ ചുവപ്പിച്ചുറപ്പിച്ചു നിർത്തി
ഇടുക്കി: വലതുകോട്ടയെന്നത് ഇടുക്കിക്ക് പഴങ്കഥ. കോൺഗ്രസിന് ഒരു സീറ്റുപോലും ലഭിക്കാതായിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ചില മണ്ഡലങ്ങളിൽ കാൽനൂറ്റാണ്ടും. നാടിന്റെ പ്രശ്‌നങ്ങളോടും വികസനത്തോടും പുറംതിരിഞ്ഞുനിന്നതിന്റെ പരിണിതഫലമാണിത്. നാടിനോട് പ്രതിബദ്ധതയില്ലാതിരുന്ന യുഡിഎഫ് നേതൃത്വത്തിനേറ്റ പ്രഹരവും. കുടിയേറ്റ ജനതയ്‍ക്ക് സ്വന്തം മണ്ണിനവകാശം ഉറപ്പിക്കാനായതും വികസന വിപ്ലവത്തിലേക്ക് നാട് നീങ്ങിയതും ഇടുക്കിയുടെ രാഷ്ട്രീയ ഭൂപടത്തെ ചുവപ്പിച്ചുറപ്പിച്ചു നിർത്തി. ബഹുജന അടിത്തറ ശക്തമാക്കിയ എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിന് സർവസജ്ജം.
സർവതല വികസന പ്രതിച്ഛായയും ജനക്ഷേമ പ്രവർത്തനത്തിലുള്ള വിശ്വാസവുമാണ് എൽഡിഎഫിന്റെ കരുത്ത്. ജില്ലയാകെ ബാധിച്ചിരുന്ന വികസന മുരടിപ്പിനാണ് 12,000 കോടി രൂപയുടെ പ്രവൃത്തികളിലൂടെ അന്ത്യംകുറിച്ചത്. കിഫ്‌ബിയിലൂടെ 7000 കോടി രൂപ ചെലവഴിച്ചു. ലൈഫിലൂടെ 26,683 കുടുംബങ്ങള്‍ക്കാണ് പുതുജീവിതം നൽകിയത്. 45,700 ഉപാധിരഹിത പട്ടയം, ഇടുക്കി മെഡിക്കല്‍ കോളേജ് വികസനം (368 കോടി), മലയോര ഹൈവേയടക്കം റോഡുകൾ (1600 കോടി), ഇൻഡോർ, സിന്തറ്റിക് സ്‌റ്റേഡിയങ്ങൾ (52 കോടി), ജലജീവൻമിഷൻ കുടിവെള്ള പദ്ധതി (2400 കോടി), സിവിൽ സ്‌റ്റേഷൻ (10 കോടി), ജില്ലാ ആശുപത്രി (149 കോടി), ആയുർവേദ മെഡിക്കൽ കോളേജ് (12 കോടി) കൂടാതെ കെ ഫോണ്‍, കെ സ്‍മാര്‍ട്, ഹൈടെക് സ്‍കൂളുകള്‍, പാലങ്ങള്‍, ആശുപത്രി കെട്ടിടങ്ങള്‍, ഭൂ പതിവ് നിയമ ഭേദഗതി, വന്യജീവി സംരക്ഷണ നിയമ ഭേദഗതിയടക്കം സംസ്ഥാന സര്‍ക്കാരിന്റെ വികസന ഗുണഭോക്താക്കളല്ലാത്തവർ ജില്ലയിൽ ആരുംതന്നെയുണ്ടാവില്ല.
ഇത്തരത്തില്‍ പ്രകടമായ സർവതല മാറ്റങ്ങളും ഗുണപരമായ നേട്ടങ്ങളും അനുഭവിച്ചറിയുന്ന മനുഷ്യരുടെ മുന്നിലേക്കാണ് ജനകീയ സര്‍ക്കാർ ഹിതപരിശോധനക്കായി വീണ്ടുമെത്തുന്നത്.
പഴയ പ്രതാപം നഷ്‍ടപ്പെട്ട യുഡിഎഫ് ഇടുക്കി സീറ്റിനെച്ചൊല്ലി പിടിവലി തുടരുന്നു. ഒതുക്കൽ രാഷ്ട്രീയനയം അനുവദിക്കില്ലെന്ന് പി ജെ ജോസഫ് ആവർത്തിക്കുന്നു. ഓരോ മണ്ഡലത്തിലും മൂന്നിലേറെ നേതാക്കൾ സീറ്റിനായുള്ള പിടിവലിയിലാണ്. പരിഹരിക്കപ്പെട്ട ഭൂപ്രശ്നങ്ങളിലടക്കം വാസ്തവവിരുദ്ധ പ്രചാരണങ്ങൾ നടത്തിയാണ് യുഡിഎഫ് മുതലെടുപ്പ്. ഉടുന്പൻചോല സീറ്റിനായി ബിഡിജെഎസ് എൻഡിഎയിൽ സമ്മർദം ചെലുത്തുന്നു. ആകെ 5 സീറ്റിൽ ഉടുന്പൻചോല, ദേവികുളം, പീരുമേട്, ഇടുക്കി എൽഡിഎഫിനൊപ്പവും തൊടുപുഴ യുഡിഎഫിനൊപ്പവുമാണ്. 3,94,705 പുരുഷന്‍മാരും 4,04,541 സ്‌ത്രീകളും 8 ട്രാന്‍സ്ജെന്‍ഡര്‍മാരുമുൾപ്പെടെ ആകെ 7,99,254 വോട്ടർമാരാണുള്ളത്. തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണത്തിൽ 1,01, 214 പേർ ഒഴിവാക്കപ്പെട്ടു.











0 comments