print edition ഐ സി ബാലകൃഷ്‌ണന്റെ നിയമനക്കൊള്ള: ലക്ഷങ്ങൾ നൽകി ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് നീക്കം

ഐ സി ബാലകൃഷ്‌ണൻ (File)
കൽപ്പറ്റ: ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ നിയമനക്കൊള്ള ലക്ഷങ്ങൾ നൽകി ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് നീക്കം. ടി സിദ്ദീഖ് എംഎൽഎയും ഡിസിസി പ്രസിഡന്റ് ടി ജെ ഐസക്കും പരാതിക്കാരുമായി ചർച്ച നടത്തി. കഴിഞ്ഞ 25ന് രാത്രി കൽപ്പറ്റയിലെ സ്വകാര്യഹോട്ടലിലായിരുന്നു ചർച്ച. തെരഞ്ഞെടുപ്പിന് മുമ്പ് 13 ലക്ഷം നൽകാമെന്നായിരുന്നു വാഗ്‌ദാനം. തെരഞ്ഞെടുപ്പ് തിരക്കിനിടയിലും സിദ്ദീഖ് നേരിട്ടെത്തി നേതൃത്വം നൽകി. മാധ്യമങ്ങളെ കാണരുതെന്നും സമരത്തിലേക്ക് പോകരുതെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു.
മുണ്ടക്കൈ–ചൂരൽമല ഉരുൾബാധിതരുടെ പേരിൽ പിരിച്ച പണത്തിൽ നിന്നാണ് തുക നൽകുന്നതെന്ന് സിപിഐ എം ആരോപിച്ചു. പരാതിക്കാർ ഒത്തുതീർപ്പിന്റെ വിവരങ്ങൾ മറ്റൊരാളോട് വെളിപ്പെടുത്തുന്ന ശബ്ദസന്ദേവും സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് പുറത്തുവിട്ടു.
ബത്തേരി അർബൻ ബാങ്കിൽ നിയമനം വാഗ്‌ദാനംചെയ്‌ത് ഐ സി ബാലകൃഷ്‌ണൻ എംഎൽഎ 10 ലക്ഷം രൂപ കോഴവാങ്ങി വഞ്ചിച്ചെന്ന് കോൺഗ്രസ് പ്രവർത്തകനായ മേപ്പാടി നത്തംകുനി ഒറവനാംതടത്തിൽ സിജോ ചാക്കോ മാർച്ച് 21നാണ് കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. പണം ഉടൻ നൽകിയില്ലെങ്കിൽ എംഎൽഎയുടെ ഓഫീസിലും ഡിസിസി ഓഫീസിനു മുന്നിലും സമരം ആരംഭിക്കുമെന്ന് സിജോ പ്രഖ്യാപിച്ചു. വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ കെപിസിസി നേതൃത്വം സിദ്ദീഖിനെയും ഡിസിസി പ്രസിഡന്റിനെയും ചർച്ചയ്‌ക്ക് നിയോഗിക്കുകയായിരുന്നു.










0 comments