അഴിമതിക്കെതിരെ 'പ്രോജക്ട് സീറോ'യുമായി ആഭ്യന്തരമന്ത്രി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതി വിമുക്തമാക്കാനെന്ന പേരിൽ ‘പ്രോജക്ട് സീറോ’ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും വിവരങ്ങൾ കൈമാറുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നുമാണ് മന്ത്രിയുടെ വാഗ്ദാനം.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും പിന്നാലെ വിജിലൻസ് ഉണ്ടാകുമെന്നും അഴിമതി നടത്തുന്നവരുടെ ചെവിക്ക് പിടിക്കാൻ തക്കവണ്ണം വിജിലൻസിനെ ശക്തിപ്പെടുത്തുമെന്നും മന്ത്രി ആവർത്തിച്ചു. കൈക്കൂലിയും അഴിമതിയും പൂർണ്ണമായി തടയും. വിജിലൻസിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം നൽകിയിട്ടുണ്ടെന്നും വിജിലൻസ് മാനുവൽ പരിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും ഇന്റേണൽ വിജിലൻസ് സംവിധാനം വിപുലീകരിക്കുമെന്നുമാണ് ആഭ്യന്തരമന്ത്രിയുടെ അവകാശവാദം. കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും പാവപ്പെട്ടവർക്ക് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.










0 comments