print edition സാങ്കേതിക സർവകലാശാലയിൽ തോന്നുംപടി നിയമനം; ചട്ടം അവഗണിച്ച് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി

തിരുവനന്തപുരം: എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിലെ നിയമനങ്ങളിൽ ചട്ടംലംഘിച്ച് നിയമനം നടത്തി ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി. പരീക്ഷാ കൺട്രോളർ, ഡീൻ, അസിസ്‌റ്റന്റ് ഡയറക്ടർ തസ്‌തികകളിലേക്ക് വിവിധ എൻജിനിയറിങ് കോളേജുകളിലെ അധ്യാപകരെ തോന്നുംപടിയാണ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് നിയമിച്ചത്. വൈസ് ചാൻസലർ സിസ തോമസിന്റെ നിർദേശപ്രകാരമാണിത്.
ഡീനിനെ നിയമിക്കാൻ വൈസ് ചാൻസലർ കൺവീനറായി സിൻഡിക്കറ്റ് സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കണം. സെലക്‌ഷൻ കമ്മിറ്റിയിൽ വിസിയെ കൂടാതെ സിൻഡിക്കറ്റും സർക്കാരും നിർദേശിക്കുന്ന അംഗങ്ങൾ ഉണ്ടാകണം. അപേക്ഷകരിൽനിന്ന് മൂന്ന് പേരടങ്ങുന്ന പ്രത്യേക പട്ടിക തയ്യാറാക്കണം. സിൻഡിക്കറ്റിന്റെ അംഗീകാരത്തോടെ സെലക്‌ഷൻ കമ്മിറ്റി ശുപാർശ വിസി സർക്കാരിന് കൈമാറണം. ഇൗ പട്ടികയിൽനിന്ന് സർക്കാരാണ് നിയമനം നടത്തേണ്ടത്. ഇതെല്ലാം ലംഘിക്കപ്പെട്ടു.
ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിലെ ഡോ. കെ ജി ശ്രീനിയെ ഡീനായും തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ഡോ. എസ് എസ് സുനീഷിനെ പരീക്ഷാ കൺട്രോളറായും ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിലെ വി ആർ ജോസ്‌ന, ഡോ. അനീഷ് ജോൺ എന്നിവരെ അസിസ്‌റ്റന്റ് ഡയറക്ടർമാരുമായും നിയമിച്ചാണ് ഉത്തരവിറക്കിയത്. വിസി സിസ തോമസിന്റെ അടുപ്പക്കാരാണിവർ. ഒഴിവുവരുന്ന തസ്‌തികകളിൽ നിയമനത്തിനായി സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചുള്ള അപേക്ഷകൾ ലഭിച്ചുകൊണ്ടിരിക്കെയാണ് സിൻഡിക്കറ്ററിയാതെ നിയമനം നടത്തിയത്.










0 comments