അതിവേഗ റെയിൽ അനിവാര്യം; സർക്കാർ മുന്നോട്ടുപോയപ്പോൾ വലിയ തടസ്സമുണ്ടായി: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗ റെയിൽ അനിവാര്യമാണെന്നും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയപ്പോൾ വലിയ തടസ്സങ്ങളാണുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരളസഭയുടെ അഞ്ചാം പതിപ്പിന് തുടക്കംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അതിവേഗ റെയിൽപാതാ പദ്ധതി നടപ്പിലാക്കണമെങ്കിൽ റെയിൽവേയുടെ അനുമതി വേണം. അവർ അനുമതി തന്നില്ല. അപ്പോഴാണ് അതിവേഗ റെയിൽ പദ്ധതിക്കുള്ള റിപ്പോർട്ട് കേന്ദ്രത്തിനുകൊടുത്തെന്നും അവർ അംഗീകരിക്കാൻ തയ്യാറാണെന്നും ഇ ശ്രീധരൻ പറഞ്ഞത്. കേന്ദ്രസർക്കാരിന്റെ പ്രതികരണം അറിയാനായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാൻ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധിയെ അയച്ചു. പദ്ധതി നിർദേശം സമർപ്പിച്ചു. എന്നാൽ, പ്രതികരണം ഉണ്ടായില്ല. പിന്നീട് താൻ തന്നെ നേരിട്ട് റെയിൽവേ മന്ത്രിയെ കണ്ടു. എന്നാൽ, കേന്ദ്രമന്ത്രിയുടെ മനസ്സിൽപോലും അത്തരമൊരു പദ്ധതി ഉണ്ടായിരുന്നതായി തോന്നിയില്ല.
ആവശ്യമായ കടലാസുകൾ കൊടുത്തെങ്കിലും അതിനും മറുപടിയുണ്ടായില്ല. അപ്പോഴാണ് കേന്ദ്ര നഗരകാര്യവകുപ്പിന്റെ കീഴിൽ ഡൽഹി– മീററ്റ് ആർആർടിഎസ് (റീജണല്‍ റാപിഡ് ട്രാൻസിസ്റ്റ് സിസ്റ്റം) എന്ന സംവിധാനം വന്നത്. കേന്ദ്ര നഗരകാര്യ മന്ത്രി കേരളത്തിൽ വന്നപ്പോൾ ഈ പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനം അനുമതി ചോദിച്ചു. അന്ന് ഒരു പൊതുചടങ്ങിൽ വച്ച് പദ്ധതി സമർപ്പിച്ചാൽ അംഗീകാരം നൽകാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗം അത് അംഗീകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം– മുഖ്യമന്ത്രി പറഞ്ഞു.










0 comments