print edition ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്; ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹെെക്കോടതി

കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ പ്രതിക്ക് സെഷൻസ് കോടതി അനുവദിച്ച ജാമ്യം ഏകപക്ഷീയമായി റദ്ദാക്കാനാകില്ലെന്ന് ഹെെക്കോടതി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അരങ്ങേറിയത് സംഘടിത കുറ്റകൃത്യമാണെന്ന സർക്കാർ വാദവും തള്ളി.
ഒമ്പതാംപ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഇഡിയും സർക്കാരും നൽകിയ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് സി എസ് ഡയസ്, ഹരീഷ് കുമാറിന് നോട്ടീസയക്കാനും ഉത്തരവിട്ടു. സർക്കാരിന്റെ ഹർജിയിൽ മുൻ പ്രോസിക്യൂട്ടർ ടി ഗീനാകുമാരിക്ക് നോട്ടീസ് അയക്കേണ്ടതില്ലെന്നും നിർദേശിച്ചു. ഹർജി 13ന് വീണ്ടും പരിഗണിക്കും.
പ്രതിക്കെതിരെ ചുമത്തിയ വകുപ്പുകൾ സംഘടിത കുറ്റകൃത്യ പരിധിയിൽ ഉൾപ്പെടില്ലെന്നും സംഘർഷത്തിൽ ആർക്കാണ് ഗുരുതര പരിക്കേറ്റതെന്നും കോടതി ചോദിച്ചു. പ്രതിക്കുവേണ്ടി കസ്റ്റഡി അപേക്ഷ നൽകിയിരുന്നോയെന്നും സംഘർഷത്തിൽ പരിക്കേറ്റവരുടെ ചികിത്സാരേഖ എവിടെയെന്നും ആരാഞ്ഞു.
ഒന്പതാംപ്രതിക്ക് ജാമ്യം ലഭിക്കാൻ തിരുവനന്തപുരം സെഷൻസ് കോടതി പ്രോസിക്യൂട്ടർ ഒത്തുകളിച്ചെന്ന സർക്കാർവാദം കോടതി സ്വീകരിച്ചില്ല. പ്രോസിക്യൂട്ടർ എന്ത് വാദം അറിയിച്ചാലും ജഡ്ജി വിവേചനാധികാരം ഉപയോഗിക്കും എന്നായിരുന്നു മറുപടി.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും തിരിച്ചറിയൽ പരേഡ് ബാക്കിയാണെന്നും ജാമ്യം അനുവദിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു ഇഡിയുടെ വാദം. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്കുശേഷം അന്വേഷണം പുരോഗമിച്ചെന്നും കസ്റ്റഡി അനിവാര്യമല്ലെന്നും വിലയിരുത്തിയാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നത്.











0 comments