print edition ബാലഗ്രാം സഹകരണബാങ്കിൽ വായ്‌പാക്രമക്കേട് ; മുൻ യുഡിഎഫ് ഭരണസമിതിക്ക് ഹൈക്കോടതി 96 ലക്ഷം സർചാർജ് ചുമത്തി

നെടുങ്കണ്ടം : ബാലഗ്രാം സഹകരണ ബാങ്കിൽ യുഡിഎഫ് നേതൃത്വത്തിലുള്ള മുൻഭരണസമിതിയ്‌ക്ക് 96 ലക്ഷം രൂപ സർചാർജ് ചുമത്തി ഹൈക്കോടതി ഉത്തരവ്. ഇടുക്കി ജില്ലാ ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 2010– 2018 കാലയളവിൽ യുഡിഎഫ് ഭരണസമിതി നടത്തിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
ചട്ടവിരുദ്ധമായ വായ്‌പകൾ അനുവദിച്ചതിലൂടെ ബാങ്കിന് കോടികളുടെ നഷ്ടം നേരിട്ടു. എന്നാൽ, മുൻ പ്രസിഡന്റ് ഉൾപ്പടെയുള്ളവർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിനാൽ വകുപ്പുതല നടപടി താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇപ്പോൾ മുൻ ഭരണസമിതിയിൽനിന്ന് പലിശയുൾപ്പെടെ തുക ഈടാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. മുൻ സെക്രട്ടറിയും പ്രസിഡന്റ് ഉൾപ്പടെയുള്ള എല്ലാ ഭരണസമിതിഅംഗങ്ങളും സർ ചാർജ് അടച്ചുതീർക്കണമെന്നും ഉത്തരവിലുണ്ട്.
എൽഡിഎഫ് ഭരണസമിതി 2020ൽ അധികാരത്തിൽ വന്നപ്പോൾ ബാങ്ക് 12,50, 67,000 രൂപ നഷ്ടത്തിലായിരുന്നു. പരിശോധിച്ചപ്പോൾ വായ്‌പകളിൽ ഭൂരിഭാഗവും മാർഗനിർദ്ദേശത്തിന് വിരുദ്ധമായി യുഡിഫ് ഭരണസമിതി അംഗങ്ങളുടെ ഇടപെടലിലൂടെ നൽകിയെന്ന് കണ്ടെത്തി. ചട്ടവിരുദ്ധമായി വസ്‌തുവകകൾക്ക് മൂല്യനിർണയം നടത്തി വൻതുകകൾ വായ്‌പയായി തൽപ്പരകക്ഷികൾക്ക് നൽകി. ഇവർ തുക തിരികെയടയ്‌ക്കാൻ ഇപ്പോഴും തയ്യാറായിട്ടില്ല. നിരവധി നിർമാണ പ്രവർത്തനങ്ങളിലും വിവിധ പദ്ധതികളിലും ക്രമക്കേട് നടത്തിയതായും കണ്ടെത്തി. ബാങ്കിനെ നഷ്ടത്തിലാക്കിയവർ പണംതിരികെ അടയ്‌ക്കാതിരിക്കാൻ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് പ്രസിഡന്റ് എസ് മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുടിശ്ശികയുള്ളവർക്ക് ഇളവോടെ വായ്പ തീർപ്പാക്കാൻ 27 ന് വിവിധ ശാഖകളിൽ അദാലത്ത് സംഘടിപ്പിക്കും.










0 comments