print edition ഡിസെബിലിറ്റി പെൻഷൻ: സെെനിക സേവനകാലത്തുണ്ടായ അസുഖങ്ങളും പരിഗണിക്കണം: ഹെെക്കോടതി

കൊച്ചി : സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് വിമുക്തഭടന് ഡിസെബിലിറ്റി പെൻഷനുംകൂടി അർഹതയുണ്ടെന്ന് ഹൈക്കോടതി. സൈന്യത്തിൽ ചേരുന്പോൾ ആരോഗ്യവാനെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സേവനകാലത്തുണ്ടാകുന്ന അസുഖങ്ങൾ ജോലിയുമായി ബന്ധപ്പെട്ടതാണെന്ന് കരുതേണ്ടിവരും. അല്ലെങ്കിൽ അക്കാര്യം തെളിയിക്കേണ്ട ബാധ്യത തൊഴിലുടമയായ സേനയ്ക്കാണെന്നും വിമുക്തഭടന് ഡിസെബിലിറ്റി പെൻഷൻ നൽകണമെന്ന കൊച്ചിയിലെ ആംഡ് ഫോഴ്സ് ട്രിബ്യൂണൽ ഉത്തരവ് ശരിവച്ച് ജസ്റ്റിസ് കെ നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ട്രിബ്യൂണൽ വിധിക്കെതിരെ കേന്ദ്രസർക്കാരും കരസേന മേധാവിയുമടക്കം നൽകിയ അപ്പീൽ കോടതി തള്ളി.
മലപ്പുറം സ്വദേശിയായ റിട്ട. ലഫ്റ്റനന്റ് കേണൽ സണ്ണി തോമസിനാണ് ട്രിബ്യൂണൽ ഡിസെബിലിറ്റി പെൻഷൻ അനുവദിച്ചത്. 1970ൽ സൈന്യത്തിൽചേർന്ന അദ്ദേഹം കാലാവധിക്ക് ഒന്നരവർഷംമുന്നേ 2005ൽ വിരമിച്ചു. ജോലിസമയത്തെ പ്രശ്‌നങ്ങൾകാരണം ഉയർന്ന രക്തസമ്മർദമുണ്ടായതായും ഇത് 30 ശതമാനം വൈകല്യമായി കണക്കാക്കാമെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ, സർവീസ് പെൻഷനുപുറമെ ഡിസെബിലിറ്റി പെൻഷനും അർഹതയുണ്ടെന്നതിൽ വ്യക്തതയുണ്ടായില്ല. പിന്നീട് 2017ലാണ് കേന്ദ്ര സർക്കാർ സെെനികർക്ക് പെൻഷനൊപ്പം ഡിസെബിലിറ്റി പെൻഷനും ചേർത്ത് വർധിപ്പിച്ചു നൽകണമെന്ന് ഉത്തരവിറക്കിയത്.
2020ൽ വർധിപ്പിച്ച പെൻഷനുവേണ്ടി സണ്ണി തോമസ് ട്രിബ്യൂണലിനെ സമീപിച്ചു. വൈകല്യം 50 ശതമാനമായി ഉയർത്തി നിശ്ചയിക്കാനും വിരമിച്ചതുമുതലുള്ള ഡിസെബിലിറ്റി പെൻഷൻ കുടിശ്ശിക നൽകാനും ഉത്തരവിട്ടു. എന്നാൽ, അസുഖം സൈനിക സേവനവുമായി ബന്ധപ്പെട്ടതല്ലെന്നുകാട്ടി സൈന്യം ഇത് നിഷേധിച്ചു. മെഡിക്കൽ ബോർഡ് അനുകൂല റിപ്പോർട്ട് നൽകിയിട്ടും പെൻഷൻ നൽകാതിരുന്നത് ശരിയല്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. നാല് മാസത്തിനുള്ളിൽ തുക നൽകാനും അല്ലെങ്കിൽ ഒന്പത് ശതമാനം പലിശയടക്കം നൽകണമെന്നും ഉത്തരവിട്ടു. മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ തള്ളിക്കളയാൻ അധികൃതർക്ക് അവകാശമില്ലെന്നും നിരീക്ഷിച്ചു.










0 comments