print edition ഏഴുപേർക്ക് സൂര്യാതപമേറ്റു; യുവാവ് മരിച്ചു

തിരുവനന്തപുരം: വേനൽച്ചൂട് കനത്തതോടെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. വിവിധ ജില്ലകളിലായി ഏഴുപേർക്ക് സൂര്യാതപമേറ്റു.കണ്ണൂർ ചക്കരക്കൽ പള്ളിപ്പൊയിൽ കൃഷ്‌ണനിവാസിൽ എം വി സനൽകുമാർ (37) ആണ് സൂര്യാഘാതമേറ്റ് മരിച്ചത്. അയൽവീട്ടിൽ കിണർ നിർമിക്കുന്നതിനിടെ ബുധനാഴ്‌ചയാണ് കുഴഞ്ഞുവീണത്.
വായിൽനിന്ന് നുരയും പതയും മൂക്കിൽനിന്ന് രക്തവും വന്നതോടെ ഉടൻ ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്‌ച പുലർച്ചെ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്‌ടർമാർ പറഞ്ഞു. അച്ഛൻ: കുഞ്ഞിക്കൃഷ്‌ണൻ (വിമുക്തഭടൻ). അമ്മ: സതി (സിപിഐ എം പള്ളിപ്പൊയിൽ ബ്രാഞ്ചംഗം). ഭാര്യ: ആതിര. മക്കൾ: ശിവരുദ്ധ്, റയാൻ. സംസ്‌കാരം വെള്ളി രാവിലെ 10ന് പയ്യാമ്പലത്ത്.
കണ്ണൂരിൽ ഇരിട്ടി മാടത്തി പട്ടാരത്തുള്ള തടിമില്ലിലെ തൊഴിലാളി നെടുവോട്ടുംകുന്ന് ലക്ഷ്‌മിനിവാസിൽ മധുസൂദനൻ (61),
കോട്ടയത്ത് പാമ്പാടി ആലാംപള്ളിയിൽ വസ്‌ത്രമുണക്കാൻ വീട്ടിലെ ടെറസിൽ കയറിയ കുറിച്ചി സ്വദേശിനിയായ ഹോംനഴ്‌സ് എന്നിവർക്കും സൂര്യാതപമേറ്റു. എറണാകുളം ജില്ലയിൽ കൂത്താട്ടുകുളത്ത് സൂര്യാതപത്തിൽ അതിഥിത്തൊഴിലാളിക്ക് കൈകളിലും കഴുത്തിലും ഗുരുതര പൊള്ളലേറ്റു.
ഒഡിഷ സ്വദേശിയായ തടിമിൽ തൊഴിലാളി പാണ്ഡവ ബൈര (27)യ്‌ക്കാണ് പൊള്ളലേറ്റത്. മലപ്പുറം ജില്ലയിൽ മൂന്നുപേർക്കാണ് സൂര്യാതപമേറ്റത്. വണ്ടൂർ ഗവ. ആശുപത്രി കുന്നിൽ വടക്കേ പറമ്പിൽ സൗമ്യയുടെ മകൾ ഇസ ജോൺ, മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂരിൽ സഹോദരങ്ങളായ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്–- സനില ദമ്പതികളുടെ അഞ്ചും മൂന്നും വയസ്സുള്ള ആൺകുട്ടികൾ എന്നിവർക്കും പൊളളലേറ്റു.
കോഴിക്കോട് ജില്ലയിൽ നാദാപുരം ചെറുമോത്ത് 157ാം നമ്പർ അങ്കണവാടിയിലെ വർക്കർ എൻ പി അനിലയുടെ വലത് കൈത്തണ്ടയിലും പൊള്ളലേറ്റു.










0 comments