print edition ""കിടക്കുന്നത് കൊണ്ടാണ്, അല്ലെങ്കിൽ സാറിനെ ഒന്ന് കെട്ടിപ്പിടിച്ചേനേ''

ഹൃദയംമാറ്റ ശാസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിനും അരുണിന്റെ സഹോദരനും ബന്ധുക്കൾക്കുമൊപ്പം മന്ത്രി വി എൻ വാസവൻ
കോട്ടയം: ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി എൻ വാസവനെ കണ്ടപ്പോൾ, ഐസിയു കിടക്കയിൽ കിടന്ന് അരുൺ ഷാജി പറഞ്ഞു– ""ഇവിടെ ഇങ്ങനെ കിടക്കുന്നതുകൊണ്ടാണ്, അല്ലെങ്കിൽ സാറിനെ ഒന്നു കെട്ടിപ്പിടിച്ചേനേ.'' അരുണിന്റെ വാക്കുകൾ തനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്‌നേഹാദരമായി കാണുന്നെന്ന് വി എൻ വാസവൻ ഫേസ്‌ബുക്കിൽ കുറിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ചുവരികയാണ് കുമരകം കുന്നത്തുകളത്തിൽ ഷാജി–രതിമോൾ ദമ്പതികളുടെ മകൻ അരുൺ ഷാജി(35).
""മനസ് നിറഞ്ഞ സന്തോഷത്തോടെ ഒരു വിവരം പങ്കുവയ്‌ക്കുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അരുൺ ആരോഗ്യവാനായി തിരിച്ചുവരുന്നു. വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്ക് മാറ്റിയ അരുണിനെ പോയി കണ്ടു. കാണുമ്പോഴുണ്ടാകുന്ന ആശ്വാസം വാക്കുകൾക്ക് അപ്പുറമാണ്'' – വി എൻ വാസവൻ കുറിച്ചു. മന്ത്രി മുൻകൈയെടുത്താണ് ചികിത്സച്ചെലവിനുള്ള സഹായധനം പിരിച്ചത്.
വി എൻ വാസവന്റെ കുറിപ്പ്: ""അരുണിന്റെ ജീവൻ രക്ഷിക്കാൻ ഒരേ മനസ്സോടെ കൂടെനിന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിനോടും അവയവ കൈമാറ്റത്തിനായി എയർ ആംബുലൻസ് സൗകര്യം ശരവേഗത്തിൽ ഒരുക്കിത്തന്ന മുഖ്യമന്ത്രിയോടും ചികിത്സാ സഹായത്തിന് ആദ്യ ദിനം മുതൽ എന്നോടൊപ്പം നിന്നവരോടും അകമഴിഞ്ഞ് ധനസഹായം നൽകിയവരോടും എല്ലാത്തിനുമുപരി അരുണിനായി ഹൃദയം നൽകിയ തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന്റെ കുടുംബത്തോടും നന്ദി അറിയിക്കുന്നു.
വഴിത്താരകളിൽ തടസ്സമില്ലാതെ വാഹനത്തിന് വഴിയൊരുക്കിയ പൊലീസിനും നാട്ടുകാർക്കും നന്ദി അറിയിക്കുന്നു. രോഗാവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ നടന്നുകയറുന്ന അരുണിന്റെ ആത്മവിശ്വാസം നമ്മെ ഓരോരുത്തരെയും പ്രചോദിപ്പിക്കുന്നതാണ്.''










0 comments