അരുണിന്റെ നെഞ്ചിൽ ഇനി കൃഷ്ണലാലിന്റെ ഹൃദയം തുടിക്കും! കോട്ടയം മെഡിക്കൽ കോളേജിന് ചരിത്ര നേട്ടം

കൃഷ്ണലാൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ച കൃഷ്ണലാലിന്റെ ഹൃദയമാണ് കുമരകം സ്വദേശിയായ അരുണിന് പുതുജീവൻ ഏകിയത്. തിരുവനന്തപുരത്ത് നിന്നും പ്രത്യേക എയർ ആംബുലൻസ് മാർഗ്ഗം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഹൃദയം കോട്ടയത്ത് എത്തിച്ചത്.
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് മണിക്കൂറുകൾ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തിയത്. അരുണിന്റെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 14 ലക്ഷം രൂപ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലാണ് സമാഹരിച്ചത്. ശസ്ത്രക്രിയ പൂർത്തിയാകുന്നത് വരെ മന്ത്രി വി.എൻ. വാസവൻ മെഡിക്കൽ കോളേജിൽ കുടുംബത്തോടൊപ്പം ചിലവഴിച്ചു.
കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിച്ചു. ഹൃദയവും രണ്ടു വൃക്കകളും കരളും കണ്ണുമാണ് ദാനം ചെയ്യുന്നത്. വാഹനപകടത്തിൽ പരിക്കേറ്റ 33കാരനായ കൃഷ്ണലാലിന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. രണ്ടുമാസത്തിനിടെ കേരളത്തിൽ നടക്കുന്ന അഞ്ചാമത്തെ അവയവദാനമാണിത്.
സങ്കീർണ്ണമായ ഈ ദൗത്യം വിജയകരമായതോടെ സർക്കാർ മെഡിക്കൽ കോളേജുകളുടെ മികവ് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.
സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ഇത്തരം ശസ്ത്രക്രിയകൾ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ വിജയകരമായി നടപ്പിലാക്കിയത് എൽ.ഡി.എഫ് സർക്കാരിന്റെ ആരോഗ്യ നയങ്ങളുടെയും പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും കരുത്തായി വിലയിരുത്തപ്പെടുന്നു.










0 comments