print edition ഐഎഎസ് ഉദ്യോഗസ്ഥമാറ്റം ആസൂത്രിതം; ആരോഗ്യവകുപ്പിൽ മന്ത്രിയുടെ രാഷ്ട്രീയ ശുപാർശ

കെ മുരളീധരൻ
സ്വന്തം ലേഖിക
Published on Sep 14, 2026, 02:50 AM | 1 min read
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ആരോഗ്യവകുപ്പിലെ ഉന്നതസ്ഥാനത്ത് രാഷ്ട്രീയ നിയമനത്തിന് മന്ത്രി കെ മുരളീധരന്റെ ശുപാർശ. 2017ൽ സ്-പെഷ്ൽ സെക്രട്ടറി തസ്തികയിൽനിന്ന് വിരമിച്ച കോൺഗ്രസ് നേതാവിനെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തേക്ക് താൽക്കാലികമായി നിയമിക്കാനാണ് നീക്കം. ഐഎഎസ് ഉദ്യോഗസ്ഥർക്കായുള്ള തസ്തികയിലേക്കാണ് ചട്ടവിരുദ്ധ നിയമനം. ശുപാർശക്കുറിപ്പ് മന്ത്രി വകുപ്പിന് കൈ മാറി.
ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യുട്ടീവ് ഡയറക്ടർ ആയിരുന്ന അനു എസ് നായരെ മാറ്റി തസ്തിക ഒഴിച്ചിട്ടു. പുതുതായി സൃഷ്ടിച്ച മാനേജിങ് ഡയറക്ടർ തസ്തികയിലേക്ക് രേണു എസ് നായരെ നിയമിച്ചു. എക്സിക്യുട്ടിവ് ഡയറക്ടർ തസ്തിക ഒഴിച്ചിട്ടത് രാഷ്ട്രീയ നിയമനത്തിനായാണ് എന്നാണ് സൂചന. ജോയിന്റ് ഡയറക്ടർ തസ്തികയും ഒഴിച്ചിട്ടിരിക്കുകയാണ്. ഡോക്ടർമാരെ മാത്രം നിയമിക്കുന്ന തസ്തികയിലേക്കും രാഷ്ട്രീയ നിയമനത്തിനാണ് നീക്കം.
അനധികൃത സ്ഥലംമാറ്റം അംഗീകരിക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആരോഗ്യകാരണങ്ങൾപോലും പരിഗണിക്കാതെയുള്ള ജീവനക്കാരിയുടെ സ്ഥലംമാറ്റം കെഎംഎസ്‌സിഎൽ എംഡിയായിരുന്ന രേണു രാജ് ഇടപെട്ട് മരവിപ്പിച്ചത് ആരോഗ്യമന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു.










0 comments