print edition റാങ്ക്പട്ടിക നീട്ടിയതിൽ സർക്കാരിന് ഒളിച്ചുകളി; പിഎസ്‌സി യോഗം ഇന്ന്


സ്വന്തം ലേഖകൻ
Published on Sep 14, 2026, 03:02 AM | 1 min read
തിരുവനന്തപുരം: പതിനെട്ട് അധ്യാപക തസ്‌തികകളിലെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ സർക്കാർ നൽകിയ ശുപാർശയിൽ നിയമക്കുരുക്ക് നിലനിൽക്കെ, വിഷയം തിങ്കളാഴ്ച ചേരുന്ന പിഎസ്‌സി യോഗം പരിഗണിച്ചേക്കും. നിയമവശം പരിശോധിക്കാതെ നൽകിയ ശുപാർശയിൽ വ്യക്തത വരുത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
18 അധ്യാപക തസ്‌തികകളിലെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ ശുപാർശ അയച്ചതിൽ നിയമസങ്കീർണതയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ സമ്മതിച്ചിരുന്നു. പിഎസ്‌സിയുമായി ചർച്ച നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ അത്തരമൊരു ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല. തുടർനിർദേശങ്ങളോ മാനദണ്ഡങ്ങളോ പിഎസ്‌സിക്ക് നൽകിയിട്ടുമില്ല.
ചട്ടപ്രകാരം ഒരു നിശ്ചിത കാലയളവിലെ റാങ്ക്പട്ടിക നീട്ടുമ്പോൾ അധ്യാപക തസ്തിക മാത്രമായി തെരഞ്ഞെടുത്ത് നീട്ടാനാകില്ല. ആ കാലയളവിൽ കാലാവധി പൂർത്തിയാകുന്ന മറ്റ് തസ്തികകളുടെ പട്ടികകളും നീട്ടേണ്ടിവരും. ഇത് പുതിയ ഉദ്യോഗാർഥികളുടെ നിയമനസാധ്യതയാണ് അട്ടിമറിക്കുന്നത്.
ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുൻ ഉത്തരവുകളുമുണ്ട്. നിയമസാധ്യതകളും കോടതിവിധികളും പരിശോധിക്കാതെ പിഎസ്‍സിക്ക് അന്തിമ തീരുമാനമെടുക്കാനാകില്ല. തിടുക്കപ്പെട്ട് ശുപാർശ നൽകി ഉദ്യോഗാർഥികളുടെ കണ്ണിൽ പൊടിയിട്ട് തുടർനടപടികളിൽനിന്ന് സർക്കാർ ഒളിച്ചോടുകയാണെന്ന ആക്ഷേപം ശക്തമാണ്.









0 comments