print edition പ്രോട്ടോകോൾ ലംഘിച്ച് ക്രൈംബ്രാഞ്ച്; പ്രതിയല്ലാത്തവരെ വിളിച്ചുവരുത്തുന്നതിൽ ഗൂഢലക്ഷ്യം

തിരുവനന്തപുരം: കേസിൽ പ്രതിചേർക്കാത്ത, ഭരണഘടനാ പദവിയിലുള്ള പിഎസ്‍സി അംഗങ്ങളെ പ്രോട്ടോക്കോൾ ലംഘിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നതിൽ ഗൂഢലക്ഷ്യം. ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയിലെ പരീക്ഷാ മൂല്യനിർണയ പിഴവ് അന്വേഷണത്തിന്റെ പേരിൽ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പ്രതിക്കൂട്ടിൽ നിർത്തി അപകീർത്തിപ്പെടുത്താനാണ് നീക്കം. അന്വേഷണ വിവരമെന്നപേരിൽ ഒരുവിഭാഗം മാധ്യമങ്ങൾക്ക് അവ നൽകി വ്യാജവാർത്തകൾ സൃഷ്ടിക്കാനും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഒത്താശചെയ്യുന്നു.
ഇതുവരെ പിഎസ്‌സി ചെയർമാനെയോ അംഗങ്ങളെയോ കേസിൽ പ്രതി ചേർത്തിട്ടില്ല. അഭിമുഖ ബോർഡിൽ പങ്കെടുത്ത പിഎസ്‍സി അംഗത്തിന് മൊഴിയെടുക്കാനെന്ന പേരിലാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
അന്വേഷണവുമായി സഹകരിക്കാമെന്നും ഉദ്യോഗസ്ഥർക്ക് പിഎസ്‌സി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിക്കാമെന്നും സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്.എന്നാൽ, പിഎസ്‌സിക്ക് പ്രത്യേക ഇളവില്ലെന്നപേരിൽ തെറ്റായ വിവരം മാധ്യമങ്ങൾക്ക് ചോർത്തി നൽകി വാർത്ത സൃഷ്ടിക്കുകയാണ്. ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യുമെന്നമട്ടിൽ ചില മാധ്യമങ്ങൾ പടച്ചുവിടുന്ന വാർത്ത നൽകുന്നത് ക്രൈംബ്രാഞ്ചിലെ ചിലരുടെ പിന്തുണയോടെയാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും ചുമതലക്കാരെയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കുകയാണ് ലക്ഷ്യം.










0 comments