print edition പൊതിച്ചോറ് വിതരണം തടയൽ യുഡിഎഫ് നയം: മുരളീധരൻ

ആറന്മുള (പത്തനംതിട്ട): ആശുപത്രികളിൽ പൊതിച്ചോറ് വിതരണം അനുവദിക്കില്ലെന്നത് യുഡിഎഫ് സർക്കാരിന്റെ നയമാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം ഒരുകാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി ആറന്മുളയിൽ പറഞ്ഞു.
ആശുപത്രിക്കുള്ളിലെ അധികാരം മന്ത്രിക്കാണ്, ഡിവൈഎഫ്‌ഐക്കല്ല. അവിടെ രാഷ്‌ട്രീയ പാർടികളല്ല ഭക്ഷണം വിതരണം ചെയ്യേണ്ടത്. കമ്യൂണിറ്റി കിച്ചൺ വഴി മാത്രമാകും ആശുപത്രിക്കുള്ളിൽ ഭക്ഷണവിതരണം. ഇതിനായി സർക്കാർ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തും. ബാനർ ഉള്ളതിന് എന്താണ് തെറ്റെന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.
ഒടുവിൽ മലക്കംമറിച്ചിൽ
പൊതിച്ചോറ് വിതരണം തടയുമെന്ന പ്രഖ്യാപനം വിവാദമായതോടെ, പൊതിച്ചോറിന് സർക്കാർ എതിരല്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനമാണ് പറഞ്ഞതെന്നും മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രിയുടെ കുറിപ്പ്.
‘ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന് സംഘടിതമായി സ്ഥലം കൈയേറി. വികസന പ്രവർത്തനത്തെ ഇത് ബാധിച്ചതിനെ തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി കിച്ചൺ തുടങ്ങുന്നത്. ഇതിനെ പൊതുവായി കാണേണ്ട. ആഹാരത്തിന് രാഷ്ട്രീയവും മതവും ജാതിയുമില്ലെന്നും മുരളീധരൻ തിരുത്തിപ്പറഞ്ഞു.










0 comments