print edition ചട്ടങ്ങൾ ലംഘിച്ച് ഡോക്ടർമാരെ തലങ്ങും വിലങ്ങും മാറ്റി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ വീണ്ടും വ്യാപകമായ ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾക്ക് ഉത്തരവിറങ്ങി. പൊതുസ്ഥലംമാറ്റത്തിനുള്ള ഉത്തരവ് മന്ത്രിയുടെ ഓഫീസ് പിടിച്ചുവച്ച്, 17 ഉയർന്ന തസ്‌തികയിലുൾപ്പെടെയാണ് ചട്ടവിരുദ്ധ സ്ഥലംമാറ്റം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സുപ്രധാന ചുമതലകൾ വഹിച്ചവരെ ശത്രുതാ മനോഭാവത്തോടെയാണ് മാറ്റിയത്.
എൻഎച്ച്‌എം നോഡൽ ഓഫീസർ ഡോ. യു ആർ രാഹുലിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ആയി നിയമിച്ച് പ്രത്യേക ഉത്തരവിറക്കി. എൻഎച്ച്‌എമ്മിന്റെ ചുമതല ആർക്കും നൽകിയില്ല. തിരുവനന്തപുരം ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജി ജി ലക്ഷ്മിയെ എൻഎച്ച്‌എം സ്റ്റേറ്റ് ക്വാളിറ്റി അഷൂറൻസ് ഓഫീസർ ചുമതലയിൽനിന്ന് നീക്കി.
വെള്ളറട സിഎച്ച്‌സിയിലെ പ്രേം ജസ്റ്റസിനാണ് പകരം ചുമതല. തൈക്കാട് കെഎസ്‌ഐഎച്ച്‌എഫ്‌ഡബ്ല്യു പ്രിൻസിപ്പൽ എസ് എ ഹാഫിസിനെ മഞ്ചേരി ജനറൽ ആശുപത്രി സൂപ്രണ്ടും ഡിഎച്ച്‌എസിലെ അസി. ഡയറക്ടർ എം ജെ അജനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടുമാക്കി. ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് എൻ മഹേഷിനാണ് ഡിഎച്ച്‌എസിൽ പകരം ചുമതല. എൻയുഎച്ച്‌എം സ്റ്റേറ്റ് നോഡൽ ഓഫീസറുടെ ചുമതലയുമുണ്ട്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്ന പി കെ ഷീജയെ വർക്കലയിലേക്ക് മാറ്റി. പാറശാല താലൂക്ക് ആശുപത്രി സൂപ്രണ്ട് നിത എസ് നായരെ മലയിൻകീഴിലേക്കു മാറ്റി, പകരം എസ് ആർ സുജയെ നിയമിച്ചു. മലയിൻകീഴിലുണ്ടായിരുന്ന എൻ യു അഞ്ജലിയെ ഡിഎച്ച്‌എസിൽ അസിസ്റ്റന്റ് ഡയറക്ടറാക്കി. ജില്ലാ ട്യൂബർ കുലോസിസ് ഓഫീസർ വി എ ധനുജയെ പുലയനാർകോട്ടയിൽ ഡെപ്യൂട്ടി സൂപ്രണ്ടാക്കി. രൻജിക്കാണ് പകരം ചുമതല. ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ വി സിന്ധുവിനെ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറാക്കി. ആൻസി മേരി ജേക്കബിനാണ് പകരം ചുമതല.
ഡിഎച്ച്‌എസിലെ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ആശ വിജയനെ തൃശൂർ ജില്ലാ ടിബി ഓഫീസറാക്കി. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് കെ എൻ സതീഷിന് തിരുവനന്തപുരം സർവൈലൻസ് ഓഫീസറുടെ ചുമതല നൽകി.










0 comments