8 മാസത്തിനുള്ളിൽ കേരളത്തിൽ രണ്ടാം സെന്റർ: എച്ച്‌സിഎല്‍ ടെക് സെന്റര്‍ ടെക്‌നോപാര്‍ക്കിലും


സ്വന്തം ലേഖകൻ
Published on Jun 10, 2025, 02:11 AM | 1 min read
തിരുവനന്തപുരം : എട്ടു മാസത്തിനുള്ളിൽ കേരളത്തിൽ രണ്ടാമത്തെ കേന്ദ്രം തുറന്ന് പ്രശസ്‌ത ടെക് കമ്പനി എച്ച്‌സിഎൽ ടെക്. ഒക്ടോബറിൽ കൊച്ചി ഇൻഫോപാർക്കിലൂടെ കേരളത്തിലെത്തിയ കമ്പനിയുടെ രണ്ടാമത്തെ കേന്ദ്രമാണ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ തിങ്കളാഴ്‌ച പ്രവർത്തനം ആരംഭിച്ചത്. അറുപതിലധികം രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനി കുറഞ്ഞ കാലയളവിനുള്ളിൽ രണ്ടാമത്തെ സെന്ററും ആരംഭിച്ചു എന്നത് ലോകപ്രശസ്‌ത സ്ഥാപനങ്ങൾ കേരളത്തെ എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണമാണ്.
കൊച്ചിയിലെ യൂണിറ്റിൽനിന്ന് ലോകത്തിലെ പ്രമുഖ ഓട്ടോമൊബൈൽ, സെമികണ്ടക്ടർ, മെഡിക്കൽ മേഖലയിലെ കമ്പനികൾക്കും മറ്റ് വ്യവസായങ്ങൾക്കും ആവശ്യമായ എൻജിനീയറിങ് സഹായങ്ങളും ആർ ആൻഡ് ഡി സഹായങ്ങളുമാണ് ലഭ്യമാക്കുന്നത്. ടെക്‌നോപാർക്കിലെ പുതിയ സെന്റർ ഐടി സർവീസ് മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഐ, ജെൻഎഐ, ക്ലൗഡ്, വളർന്നു വരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രൊജക്ടുകളാകും ലോകത്തിലെ പ്രമുഖ ഉപയോക്താക്കൾക്ക് വിതരണം ചെയ്യുക.
ഈ മേഖലയിൽ നൂതനാധിഷ്ഠിത പഠനത്തെ വളർത്താനും വളർന്നുവരുന്ന ഐടി പ്രൊഫഷണലുകൾക്ക് തൊഴിൽ ലഭ്യമാക്കാനും സെന്റർ ലക്ഷ്യമിടുന്നു. ടെക്‌നോപാർക്കിൽ നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ സംസ്ഥാന ഇലക്ട്രോണിക്‌സ്, ഐടി സ്‌പെഷ്യൽ സെക്രട്ടറി എസ് സാംബശിവ റാവു, അലയൻസ് ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ സർവീസസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി തലവൻ ഫാബ്രിസിയോ സാൽവത്തോറെ, അലയൻസ് ടെക്‌നോളജി ബ്രാഞ്ച് തലവൻ ജയന്ത് തുൾസിയാനി, എച്ച്‌സിഎൽ ടെക്കിന്റെ യൂറോപ്പ്, യുകെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദീപ് ലാഹിരി എന്നിവർ പങ്കെടുത്തു.










0 comments