print edition ഭരണമാറ്റത്തിനുപിന്നാലെ ഏകോപനം നിലച്ചു; ഹരിതകേരളം മിഷൻ പ്രതിസന്ധിയിൽ

ഗയ പുത്തലത്ത്
Published on Jun 22, 2026, 12:01 AM | 1 min read
കണ്ണൂർ: ഭരണമാറ്റത്തിനു പിന്നാലെ ഹരിത കേരളം മിഷൻ പ്രവർത്തനം സ്‌തംഭിച്ചു. മഴക്കാലമെത്തിയതോടെ സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കുകയാണ്. മാലിന്യം കുമിഞ്ഞുകൂടുന്ന അവസ്ഥയാണ് എല്ലായിടത്തും. പുതിയ സർക്കാർ ഹരിത കേരളം മിഷന് പ്രവർത്തന നിർദേശങ്ങളൊന്നും നൽകിയിട്ടില്ല. മാലിന്യസംസ്‌കരണത്തിലും ഫലപ്രദമായ ഇടപെടലില്ല.
മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിൽ നിലപാട് സ്വീകരിക്കാതെ മിഷൻ പ്രവർത്തനം ഉപേക്ഷിക്കാനൊരുങ്ങുകയാണ് യുഡിഎഫ് സർക്കാർ.
ജൂലൈ 31 വരെ മിഷന് പ്രവർത്തനാനുമതിയുണ്ടെങ്കിലും ഏകോപനത്തിന് സംവിധാനമില്ലാതായി. 2016 ഡിസംബർ എട്ടിനാണ് ഹരിത കേരളം മിഷൻ പ്രവർത്തം ആരംഭിക്കുന്നത്. കേരളത്തിന്റെ അഭിമാന മുദ്രയായ ഹരിതകർമസേനയ്ക്ക് രൂപം നൽകിയത് ഹരിത കേരളം മിഷനാണ്. തദ്ദേശസ്ഥാപനങ്ങൾവഴി അജൈവ, പാഴ്‌വസ്തു ശേഖരണത്തിനും സംസ്‌കരണത്തിനുമായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ (എംസിഎഫ-്) സ്ഥാപിച്ചത് മിഷൻ നിർദേശപ്രകാരമാണ്. ജലസംരക്ഷണം, ശുചിത്വം, മാലിന്യസംസ്കരണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ടതാണ് മിഷൻ പ്രവർത്തനങ്ങൾ. വൈവിധ്യമാർന്ന പദ്ധതികളിലൂടെ ശുചിത്വ,- മാലിന്യസംസ്‌കരണ മേഖലയിൽ മിഷൻ വലിയ മാറ്റമുണ്ടാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുപിന്നാലെ മിഷൻ വൈസ് ചെയർപേഴ്‌സൺ ടി എൻ സീമ രാജിവച്ചിരുന്നു. പുതിയ സർക്കാർ ചുമതലയേറ്റശേഷം ഏഴ് ജില്ലാ കോ–ഓർഡിനേറ്റർമാരും രാജിവച്ചു. തദ്ദേശസ്ഥാപനങ്ങൾതോറും പ്രവർത്തനം ഏകോപിപ്പിച്ചിരുന്ന ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺമാരും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്.
കണ്ണൂർ ജില്ലയിൽ കാനാമ്പുഴ പുനരുജ്ജീവനം, കണ്ണപുരം ഹരിത റെയിൽവേ സ്റ്റേഷൻ, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, അഴീക്കോട് ചാൽ ബീച്ച് പോലുള്ള മാതൃകാ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഹരിത വിദ്യാലയം, പച്ചതുരുത്തുകൾ തുടങ്ങിയ പദ്ധതികൾ ഹരിത കേരളം മിഷൻ നടപ്പാക്കിയ താണ്.
പരിസ്ഥിതി സംരക്ഷണത്തിനായി വികേന്ദ്രീകൃതരീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് മാതൃകയായ മിഷന്റെ പ്രവർത്തനം സംസ്ഥാനവ്യാപകമായി നിർജീവാവസ്ഥയിലാണ്.









0 comments