ഹജ്ജ്: കരിപ്പൂരിൽനിന്നുള്ളവർ അധികം നൽകേണ്ടത് 22 കോടി


സ്വന്തം ലേഖകൻ
Published on Mar 26, 2025, 01:00 AM | 1 min read
കരിപ്പൂർ: ഈവർഷത്തെ ഹജ്ജ് യാത്രയ്‌ക്ക് അമിത നിരക്ക് നൽകി കരിപ്പൂർ വഴി യാത്രതിരിക്കേണ്ടിവരിക 5341 തീർഥാടകർക്ക്. ഇവർക്ക് സംസ്ഥാനത്തെ മറ്റു രണ്ട് പുറപ്പെടൽകേന്ദ്രങ്ങളെ അപേക്ഷിച്ച് 41,580 രൂപ അധികമായി നൽകണം. ഇതുവഴി 22,20,78,780 രൂപ വിമാന കമ്പനികൾക്ക് അധികമായി ലഭിക്കും. കരിപ്പൂർവഴിയുള്ള ടിക്കറ്റ് നിരക്കിലെ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. 5857 പേരാണ് കരിപ്പൂരിനെ പുറപ്പെടൽകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഇതിൽ ആയിരത്തിലധികം തീർഥാടകർ കണ്ണൂർ വിമാനത്താവളത്തിലേക്ക് മാറാൻ അപേക്ഷ നൽകിയിരുന്നു. പക്ഷെ, 516 പേർക്കുമാത്രമേ അവസരം ലഭിച്ചുള്ളൂ. അവശേഷിക്കുന്നവർ കരിപ്പൂർവഴി യാത്രചെയ്യേണ്ടിവരും. നറുക്കെടുപ്പിലൂടെയാകും 516 പേരെ തെരഞ്ഞെടുക്കുക. എയർ ഇന്ത്യ എക്സ്പ്രസാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് യാത്ര ഓപറേറ്റ് ചെയ്യുന്നത്. കണ്ണൂരില്‍നിന്നുള്ളവർക്ക് 94,248 രൂപയും നെടുമ്പാശേരിയിൽനിന്നുള്ളവർക്ക് 93,231 രൂപയുമാണ് ചാർജ്.
ഹജ്ജ് പുറപ്പെടൽകേന്ദ്രമായി കൂടുതൽ തീർഥാടകരും കരിപ്പൂരിനെയാണ് തെരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ വർഷം ഹജ്ജ് യാത്രക്ക് കരിപ്പൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ എയർ ഇന്ത്യ ഈടാക്കിയത് 1,34,972 രൂപയായിരുന്നു. ഈ വർഷം 1,35,828 രൂപയായി വർധിപ്പിച്ചു. കരിപ്പൂരിൽനിന്നുള്ള അധിക നിരക്ക് പരിഹരിക്കാൻ കേന്ദ്രസര്‍ക്കാര്‍തലത്തില്‍ കാര്യമായ ഇടപെടലുണ്ടായില്ല. കരിപ്പൂരില്‍നിന്നുള്ള നിരക്ക് കുറയ്ക്കാന്‍ ഇടപെടാനാകില്ലെന്നും പൂർണാധികാരം വിമാനക്കമ്പനിക്കാണെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.










0 comments