print edition ഗുരുവായൂരിൽ റെക്കോഡിട്ട് കല്യാണമേളം; ഞായറാഴ്‌ച നടന്നത് 420 വിവാഹം

ഗുരുവായൂര്‍ : ആറര മണിക്കൂറിനിടെ ഗുരുവായൂർ ക്ഷേത്രത്തില്‍ ഒന്നായി ചേര്‍ന്നത് 840 ഹൃദയങ്ങള്‍. ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച 420 വിവാഹമാണ് നടന്നത്. പുലർച്ചെ നാലിന് ആറ് മണ്ഡപത്തിലായി ആരംഭിച്ച താലികെട്ട് പകല്‍ പന്ത്രണ്ടുവരെ നീണ്ടു. ഇതിനിടെ ക്ഷേത്രത്തിലെ പൂജകള്‍ക്കും മറ്റുമായി പല തവണയായി ഒന്നരമണിക്കൂറോളം നടയടച്ചപ്പോള്‍ താലികെട്ട് ചടങ്ങുകള്‍ നിര്‍ത്തിവച്ചു.
കഴിഞ്ഞ ആഗസ്ത് 23ന് നടന്ന 416 വിവാഹങ്ങളുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. വിവാഹങ്ങളും ദർശനവും സുഗമമായി നടത്തുന്നതിന് ദേവസ്വം സൗകര്യമൊരുക്കിയിരുന്നു. ഉഷപൂജയ്ക്കും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. ഞായറാഴ്ച 21 സ്പോട്ട് ബുക്കിങ് ഉൾപ്പെടെ 443 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം എം യു ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാൽ എന്നിവർ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നൽകി. ക്ഷേത്രപരിസരത്തും ക്ഷേത്രനഗരിയിലും സുരക്ഷയൊരുക്കി നൂറിലേറെ പൊലീസുകാരും സേവനത്തിനിറങ്ങി. അടിയന്തര ഘട്ടമുണ്ടായാൽ ഇടപെടാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ക്ഷേത്രം ഇന്നർ റിങ് റോഡിന് സമീപം സജ്ജരായിരുന്നു. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടിയന്തര വൈദ്യസേവനം നൽകാൻ ക്യാമ്പ് ചെയ്തിരുന്നു.










0 comments