print edition വിദ്വേഷത്തിനെതിരായി ഗുരുദർശനം പ്രചരിപ്പിക്കണം: സിദ്ധരാമയ്യ

വർക്കല: വിദ്വേഷത്തിനെതിരായി സംസാരിക്കാൻ ഗുരുദർശനം വ്യാപകമായി പ്രചരിപ്പിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് നടന്ന മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ മനസാക്ഷിയുടെ ധാർമിക സർവകലാശാലയാണ് ശിവഗിരി. ആഗോളതലത്തിൽ നൈതികത ഇല്ലാതാവുകയും അധികാരത്തിനായി മതം ആയുധമാക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ യഥാർഥ ആധ്യാത്മികത സമത്വത്തിലും യുക്തിചിന്തയിലുമാണെന്ന് ശിവഗിരി ഓർമിപ്പിക്കുന്നു.
ഇന്ത്യ കണ്ട ഏറ്റവും വലിയ ദാർശനികരിൽ ഒരാളാണ് ഗുരുദേവൻ. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന വിപ്ലവാത്മകമായ സത്യം ഗുരു ആവിഷ്‌കരിച്ചു. മേൽക്കോയ്മക്കും സാമൂഹികമായ പുറന്തള്ളലിനുമെതിരെയുള്ള ശക്തമായ രാഷ്ട്രീയ വെല്ലുവിളിയായിരുന്നു അതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
അറിവ് നിഷേധിക്കുന്നതിലൂടെയാണ് ജാതി വ്യവസ്ഥ നിലനിൽക്കുന്നതെന്ന് മനസ്സിലാക്കിയ ഗുരു, വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്തു. ഘടനാപരമായ അസമത്വത്തെ ഇല്ലാതാക്കാൻ വിദ്യഭ്യാസമാണ് ഏറ്റവും നല്ല ഉപകരണം എന്നും പഠിപ്പിച്ചു. ക്ഷേത്രങ്ങൾക്ക് പകരം വിദ്യാലയങ്ങൾക്കും വ്യവസായങ്ങൾക്കും പ്രാധാന്യം നൽകി. വിഗ്രഹത്തിന് പകരം കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ ഓരോ മനുഷ്യനിലും ദൈവികതയുണ്ടെന്ന സന്ദേശമാണ് ഗുരു നൽകിയതെന്നും അദ്ദേഹം പറഞ്ഞു.









0 comments