തൃശൂരിൽ പാമ്പുകടിയേറ്റ അനോഷിൻ്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

പാമ്പുകടിയേറ്റ് മരിച്ച ആൽജോയും സഹോദരൻ അനോഷും (ഇടത്) , വീട്ടിൽ നിന്നും പിടികൂടിയ പാമ്പ് (വലത്)
തിരുവനന്തപുരം: തൃശൂർ കടമ്പോട് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കും. കഴിഞ്ഞ 18ന് രാത്രി സഹോദരൻ ആൽജോയ്‌ക്കൊപ്പം (8) വീടിന്റെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. ആൽജോ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. അനോഷ് നിലവിൽ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയുടെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുട്ടികൾക്ക് വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും, തലേദിവസത്തെ ഭക്ഷണത്തിന്റെ പ്രശ്നമാകാം (ഭക്ഷ്യവിഷബാധ) എന്ന് കരുതി വീട്ടുകാർ ഉലുവ വെള്ളം നൽകി വീണ്ടും ഉറക്കിയിരുന്നു. എന്നാൽ രാവിലെ കുട്ടികളുടെ നില വഷളാവുകയും വായിൽ നിന്ന് പത വരികയും ചെയ്തതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ആൽജോയുടെ ചുണ്ടിലും അനോഷിന്റെ കൈവെള്ളയിലും പാമ്പുകടിയേറ്റ അടയാളങ്ങൾ ഡോക്ടർമാർ കണ്ടെത്തിയത്.
വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടികൾ കിടന്ന തലയണയുടെ അടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തുകയും ഈ വിവരം ഉടൻ തന്നെ ഡോക്ടർമാരെ അറിയിക്കുകയും ചെയ്തിരുന്നു. ഇത് കൃത്യമായ ആന്റി വെനം നൽകാൻ സഹായകമായി. നിലവിൽ അനോഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. കുട്ടി സ്വന്തമായി ശ്വസിക്കാൻ തുടങ്ങിയതോടെ ബുധനാഴ്ച ഉച്ചയോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എങ്കിലും നിരീക്ഷണം തുടരേണ്ടതിനാൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ്.











0 comments