ലോക്കറ്റ് ഉണ്ടാക്കി ചങ്ങാത്തം ; പദ്ധതിയിട്ടത് തമിഴ്‌നാട്ടിലേക്ക് മുങ്ങാൻ

കണ്ണൂർ
‘ഞാൻ പുറത്തിറങ്ങിയാൽ ഇവിടെ വലിയ പ്രശ്നമാകും. തമിഴ്നാട്ടിലെത്തിയാൽ എന്നെ നിങ്ങൾക്ക് പിടിക്കാനാകില്ല’’– ചോദ്യം ചെയ്യലിൽ ഗോവിന്ദച്ചാമിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ആദ്യം ചോദ്യംചെയ്യലുമായി സഹകരിച്ചില്ലെങ്കിലും പിന്നീട് മയപ്പെട്ടു. ആസൂത്രണവും ജയിൽചാടാനുള്ള കാരണവും പിന്നീട് വെളിപ്പെടുത്തി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി മംഗളൂരുവിലേക്കോ കോയമ്പത്തൂരിലേക്കോ ട്രെയിനിൽകയറി രക്ഷപ്പെടാനായിരുന്നു തീരുമാനം. ആദ്യംവരുന്ന ട്രെയിനിൽ കയറാൻ ലക്ഷ്യമിട്ടാണ് സ്റ്റേഷനിലേക്ക് നടന്നത്. അവിടെനിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കണം.
ഇരുട്ടുപറ്റി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാനായിരുന്നു പ്ലാൻ. പത്താം ബ്ലോക്കിൽനിന്ന് സെല്ലിന്റെ കമ്പി മുറിച്ച് പുറത്തുകടന്ന് മതിൽ ചാടിയപ്പോൾ ക്വാറന്റൈൻ ബ്ലോക്കിലാണ് എത്തിയത്. പുലർച്ചെ ഒന്നേകാലിന് ഇറങ്ങിയെങ്കിലും ക്വാറന്റൈൻ ബ്ലോക്കിൽനിന്ന് പുറത്തുകടക്കാനും വലിയ മതിലിൽ കയറാനുള്ള വാട്ടർടാങ്കും മറ്റും എടുത്തുവയ്ക്കാനും സമയമെടുത്തു. പുറത്തെത്തിയശേഷം മതിലിനരികിലൂടെ റോഡിലെത്തി സ്റ്റേഷനിലേക്ക് നടന്നു. ദേശീയപാത ഒഴിവാക്കി ജയിലിന് എതിർവശത്തെ റോഡിലേക്ക് കയറി. വഴിതെറ്റിയാണ് തളാപ്പിലെത്തിയത്. വഴിയാത്രക്കാർക്ക് സംശയം തോന്നി വിവരമറിയിച്ചതോടെയാണ് പിടിയിലായത്. മൂന്നു വർഷംമുമ്പും ജയിൽചാടാൻ ഗോവിന്ദച്ചാമി ശ്രമിച്ചിരുന്നു. രണ്ടാം ബ്ലോക്കിലായിരുന്നു അന്ന്. സെല്ലിന്റെ മരയഴി തീയിട്ട് നശിപ്പിച്ചാണ് പുറത്തുകടക്കാൻ നോക്കിയത്. ഇതോടെയാണ് കൂടുതൽ സുരക്ഷയുള്ള പത്താം ബ്ലോക്കിലേക്ക് മാറ്റിയത്.
മെലിയാൻ ഗുളിക വേണമെന്ന് ഡോക്ടറോട്
ശരീരം മെലിയാൻ എന്തുചെയ്യണമെന്ന് ജയിൽ ഡോക്ടറോട് ചോദിച്ചിരുന്നു ഗോവിന്ദച്ചാമി. ഭക്ഷണം കുറച്ചാൽ മതിയെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഗുളിക കഴിച്ചാൽ കുറയില്ലേയെന്നായി അടുത്ത ചോദ്യം. ഡോക്ടർ ആദ്യത്തെ മറുപടി ആവർത്തിച്ചതോടെ പിന്നെ ചോദ്യമുണ്ടായില്ല. ഇതനുസരിച്ച് മൂന്നു മാസമായി ഗോവിന്ദച്ചാമി രാത്രി ഭക്ഷണം കഴിക്കാറില്ല. കൂടുതൽ ദിവസങ്ങളിലും ചപ്പാത്തി മാത്രമാക്കി. ഇടയ്ക്ക് ജയിൽ ജീവനക്കാരോടുള്ള ദേഷ്യത്തിന്, ഭക്ഷണം ഒഴിവാക്കുന്ന ശീലവും ഇയാൾക്കുണ്ടായിരുന്നു. സഹതടവുകാരനോട് കൂടെപ്പോരുന്നോയെന്ന് ചോദിച്ചു. ശിക്ഷ കഴിയാൻ ഇനി കുറച്ചുകാലമേയുള്ളൂവെന്നും വരുന്നില്ലെന്നുമായിരുന്നു സഹതടവുകാരന്റെ മറുപടി.
ലോക്കറ്റ് ഉണ്ടാക്കി ചങ്ങാത്തം
ചിരട്ടകൊണ്ട് ലോക്കറ്റ് ഉണ്ടാക്കാനാണ് വർക്ക്ഷോപ്പിലെ വിശ്വനാഥനിൽനിന്ന് ഗോവിന്ദച്ചാമി അരം സംഘടിപ്പിച്ചത്. അരം ഉപയോഗിച്ച് ജയിലിലെ സഹതടവുകാർക്ക് ഇയാൾ ചിരട്ടകൊണ്ട് ലോക്കറ്റ് ഉണ്ടാക്കി നൽകി. അരം മറ്റുള്ളവർ കാണുമ്പേോൾ സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. അരം ഉപയോഗിച്ചാണ് പ്ലംബിങ്ങിനുപയോഗിക്കുന്ന ലോഹത്തകിടിന് മൂർച്ചയുണ്ടാക്കിയത്. ഇൗ തകിടുപയോഗിച്ചാണ് കമ്പി മുറിച്ചത്. കമ്പി മുറിക്കുന്നതിനുമുമ്പ് പ്ലേറ്റ് നിലത്തിടും. വാർഡൻമാർ ശ്രദ്ധിക്കുന്നുണ്ടോയെന്ന് നോക്കാനായിരുന്നു ഇത്. ഇൗ സമയത്തും മഴയുള്ളപ്പോഴുമായിരുന്നു കമ്പി മുറിച്ചത്.
ഉണക്കാനിട്ട തുണികൾ ജയിൽ വരാന്തയിൽനിന്ന് സംഘടിപ്പിച്ചാണ് മതിലിൽനിന്ന് ഇറങ്ങാനുള്ള ‘കയർ’ ഉണ്ടാക്കിയത്. തടവുകാർക്ക് രാത്രി സെല്ലിൽ ഉപയോഗിക്കാൻ നൽകുന്ന വസ്ത്രങ്ങളാണ് പുറത്തിറങ്ങിയശേഷം ഗോവിന്ദച്ചാമി ധരിച്ചത്. തടവുകാർത്തന്നെയാണ് ജയിലിൽ അന്തേവാസികളുടെ മുടി മുറിക്കുന്നതും താടി വടിക്കുന്നതും. രണ്ടര സെന്റീമീറ്റർവരെ താടിവയ്ക്കാനും ജയിൽനിയമം അനുമതി നൽകുന്നു.









0 comments