print edition ഗവർണറുടെ ഇടപെടൽ നിർഭാഗ്യകരം: മന്ത്രി ആർ ബിന്ദു

തൃശൂർ: കാലടി സംസ്കൃത സർവകലാശാലാ വിസി കെ കെ ഗീതാകുമാരിയെ മാറ്റിയ ഗവർണറുടെ നടപടി നിർഭാഗ്യകരമാണെന്ന് മന്ത്രി ആർ ബിന്ദു തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ഒരാലോചനയും നടത്തിയിട്ടില്ല. സർവകലാശാലയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് മാറ്റിയ കാര്യം വിസി അറിയുന്നത്. ദളിത് വിഭാഗങ്ങളെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്താനുള്ള ആര്‍എസ്എസ് അജൻഡയുടെ ഭാഗം കൂടിയാണിത്. ജനാധിപത്യ മര്യാദകൾ പാലിക്കപ്പെടുന്നില്ല എന്നത് അപലപനീയമാണ്.
അമിതാധികാര, സ്വേച്ഛാധിപത്യ രീതികളാണ് ഗവർണർ പ്രകടിപ്പിക്കുന്നത്. സ്വകാര്യ സർവകലാശാലാ ബിൽ ഉൾപ്പെടെയുള്ളവയ്‌ക്ക് എന്തുകൊണ്ട് അംഗീകാരം നൽകിയില്ല എന്നതിന് മറുപടിയില്ല. എന്താണ് അപാകത എന്ന് അറിയിച്ചാൽ തിരുത്താമെന്ന് പറഞ്ഞിട്ടും തയ്യാറായിട്ടില്ല. സർവകലാശാലകളിലെ സംസ്ഥാന സർക്കാരിന്റെ നടപടികളെ തകിടം മറിക്കാനാണ് ഗവർണറുടെ ശ്രമം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ചിട്ടയോടെ നടക്കുന്ന കാലമാണിത്. അങ്ങനെയുള്ള സന്ദർഭത്തിൽ വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കുകയാണ് ചുമതല എന്ന നിലയിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.










0 comments