print edition കാട്ടാന കൊല്ലപ്പെടുത്തിയ ആദിവാസി യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാതെ സർക്കാർ; മന്ത്രിയോ എംഎൽഎയോ വന്നുപോലുമില്ല

പുഷ്പാകരൻ
പെരുമ്പാവൂർ: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വേങ്ങൂർ പൊങ്ങിൻചുവട് ഉന്നതിയിലെ ആദിവാസി യുവാവ് പുഷ്പാകരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാതെ സർക്കാർ. ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയത് അറിഞ്ഞിട്ടും വനംമന്ത്രിയോ സ്ഥലം എംഎൽഎ മനോജ് മൂത്തേടനോ ആദിവാസി ഉന്നതിയിൽ എത്തിയതുമില്ല. പുഷ്പാകരന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കുടുംബത്തിന് സാമ്പത്തികസഹായം ലഭിച്ചിട്ടില്ലെന്ന് സമീപവാസികൾ പറഞ്ഞു. സാധാരണ സംസ്കാരത്തിനുമുമ്പ് നഷ്ടപരിഹാരത്തുക കുടുംബത്തിന് കൈമാറാറുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് വനംവകുപ്പ് 10 ലക്ഷവും ദുരന്തനിവാരണ ഫണ്ടിൽനിന്ന് നാലുലക്ഷവുമാണ് നൽകാറുള്ളത്.
വനംവകുപ്പിന്റെ താൽക്കാലിക വാച്ചറായിരുന്നു പുഷ്‌പാകരൻ. ഞായറാഴ്ച വൈകിട്ട് നാലിന് വനത്തിൽ മരോട്ടിക്കായും തേനും ശേഖരിക്കാൻ പോയപ്പോഴാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. ആനയ്‌ക്ക് മുന്നിൽപ്പെട്ട പുഷ്പാകരൻ ഓടിമാറാൻ ശ്രമിച്ചെങ്കിലും ആന തുന്പിക്കൈകൊണ്ട് ഇൗറ്റക്കാട്ടിലേയ്‌ക്ക് എടുത്തെറിയുകയായിരുന്നു. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പ്രദേശത്ത് രോഷം പടരുകയാണ്. പുഷ്പാകരന്റെ മക്കൾക്ക് ജോലി നൽകണമെന്ന ആവശ്യവും ശക്തമാണ്.










0 comments