വഖഫിൽ സർക്കാർ ഒത്തുകളിച്ചു; ബിജെപി സംസ്ഥാനങ്ങളുടെ വഴിയെ കേരളവും പോകുന്നു: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത് ഗൗരവമായ വിഷയമാണെന്നും ഇതുമായി ബന്ധപ്പെട്ട കേസിൽ ഹർജിക്കാരോട് ചേർന്ന് സർക്കാർ ഒത്തുകളിച്ചെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഹൈക്കോടതിയിൽ നിന്നുണ്ടായ ഇടക്കാല വിധി ഞെട്ടിപ്പിക്കുന്നതാണെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം ആകെ സ്തംഭിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2025 ലാണ് കേന്ദ്രസർക്കാർ അതേവരെയുണ്ടായിരുന്ന വഖഫ് നിയമം പൊളിച്ചെഴുതി സമഗ്രമായി ഭേദഗതി ചെയ്യുന്നത്. സംഘപരിവാർ അജണ്ട അനുസരിച്ചുള്ളതായിരുന്നു ഭേദഗതി. അതിന്റെ ഭാഗമായി വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ തിരുകികയറ്റാനുള്ള നടപടികൾ ഉണ്ടായി. അതോടൊപ്പം പലതരത്തിലുള്ള മാറ്റങ്ങൾ ഭേദഗതിയായി കൊണ്ടുവന്നു.
കേന്ദ്രത്തിന്റെ നിയമത്തിനെതിരെ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ അന്ന് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സർക്കാരുകൾ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പുതിയ ഭേദഗതി അനുസരിച്ചുള്ള അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമാണ്. ആ വഴിക്കാണ് ഇപ്പോൾ കേരള സർക്കാരും നീങ്ങുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.











0 comments