മകളെ വിവാഹം ചെയ്തു നൽകിയില്ല; കിളിമാനൂരിൽ പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോയി, ക്രൂരമർദ്ദനം

ആക്രമണത്തില്‍ പരിക്കേറ്റ സുനില്‍കുമാര്‍ ചികിത്സയില്‍ (Photo: Screengrab)
തിരുവനന്തപുരം: മകളെ വിവാഹം ചെയ്ത് നൽകാത്തതിന്റെ പേരിൽ പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം കിളിമാനൂരിൽ ആണ് അഞ്ചംഗ സംഘം അനിൽകുമാറിനെയും മകനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. രണ്ടു വർഷം മുൻപ് ആണ് സുധീഷ് എന്നയാൾ അനിൽകുമാറിന്റെ മകളെ വിവാഹം ചെയ്ത് നൽകണമെന്ന ആവശ്യം മുൻപോട്ടുവെച്ചത്. എന്നാൽ അനിൽകുമാർ ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ആണ് സുധീഷും സുഹൃത്തുക്കളും ചേർന്ന് അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.
കിളിമാനൂരിലെ ഒരു വീട്ടിലേക്ക് പണിയുണ്ടെന്നു പറഞ്ഞാണ് രാത്രി അനിൽകുമാറിനെ വിളിച്ചുവരുത്തിയത്. സുധീഷിന്റെ മുത്തശ്ശന്റെ ഉടമസ്ഥതയിലുള്ള പണി തീരാത്ത കെട്ടിടമായിരുന്നു അത്. ഇവിടെ എത്തിയപ്പോൾ അനിൽകുമാറിനെ ഹെൽമറ്റ് ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കൈകൾ ചേർത്തുകെട്ടി. തുടർന്ന് സ്‌ക്രൂഡ്രൈവർ, പ്ലെയർ തുടങ്ങിയവ ഉപയോഗിച്ചു മർദ്ദിക്കുകയായിരുന്നു. കൂടാതെ, സ്‌ഫോടകവസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ചും ഭീഷണിപ്പെടുത്തി. പിന്നാലെ ഇരുപതുകാരനായ മകനെയും സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തി.
അമ്മയെ കൂടി എത്തിച്ചില്ലെങ്കിൽ അനിൽകുമാറിനെ അപായപ്പെടുത്തുമെന്നുമായിരുന്നു അഞ്ചംഗ സംഘത്തിന്റെ ഭീഷണി. ഇതോടെ മകൻ അവിടെനിന്ന് ഇറങ്ങിയോടി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. ക്രൂരമർദനമേറ്റ് ബന്ധിതനായി കിടന്ന അനിൽകുമാറിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. സുധീഷ് ഉൾപ്പെടെ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു.











0 comments