ആദിവാസി വിദ്യാർഥികളോട് ക്രൂരത
print edition 297 മെന്റർ അധ്യാപകരെ പിരിച്ചുവിട്ടു

മെന്റർ അധ്യാപകരെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ്
വി ജെ വർഗീസ്
Published on Jun 04, 2026, 12:00 AM | 1 min read
കൽപ്പറ്റ : ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠനപിന്തുണ നൽകാനും എൽഡിഎഫ് സർക്കാർ നിയമിച്ച 297 ഗോത്രവിഭാഗം മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടു. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലായി ഒമ്പതുവർഷമായി ജോലിചെയ്യുന്ന അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഈ അധ്യയനവർഷം ഇവരെ ജോലിയിൽ പ്രവേശിപ്പിക്കേണ്ടെന്ന പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ഐടിഡിപി പ്രോജക്‌ട് ഓഫീസർമാർ പ്രധാനാധ്യാപകർക്ക് നൽകി. ഒന്നിന് ഇവർക്ക് ജോലിയിൽ പ്രവേശിക്കാനായില്ല.
വയനാട്ടിൽ 241പേർക്കും പാലക്കാട് 30പേർക്കും ഇടുക്കിയിൽ 26 പേർക്കുമാണ് ജോലി നഷ്ടമായത്. ആദിവാസി അധ്യാപകരുടെ ജോലി ഇല്ലാതാക്കിയതിനൊപ്പം ഗോത്ര വിദ്യാർഥികളുടെ പഠനവും അവതാളത്തിലാക്കി. ‘ഗോത്രബന്ധു’ പദ്ധതി പ്രകാരം മാസം 21,000 രൂപ വേതനത്തിന് ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നവരാണ് ഇവർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017ലാണ് രാജ്യത്ത് ആദ്യമായി വിദ്യാലയങ്ങളിൽ ഗോത്ര വിദ്യാർഥികൾക്കായി മെന്റർ അധ്യാപകരെ നിയമിച്ചത്. പട്ടിക വർഗ വകുപ്പിന് കീഴിലായിരുന്നു നിയമനം.
മെന്റർ അധ്യാപകരെ നിയമിച്ചതിലൂടെ ആദിവാസി വിദ്യാർഥികൾക്ക് അവരുടെ ഭാഷയിൽ പഠനം നടത്താനായി. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു. ടിടിസിയും ബിഎഡ്ഡും കഴിഞ്ഞ പട്ടിക വർഗക്കാർക്ക് ജോലിയും ലഭിച്ചു. ഒരേസമയം ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുകയും ജോലി നൽകി ഗോത്രകുടുംബങ്ങളെ സാമ്പത്തികമായി ഉയർത്തുകയും ചെയ്‌തു. ഏറ്റവും പിന്നാക്കമായ അടിയ, പണിയ, കാട്ടുനായ്‌ക്ക, ഊരാളി വിഭാഗത്തിൽപ്പെട്ടവരാണ് അധ്യാപകരിൽ ഭൂരിഭാഗവും. തുടക്കത്തിൽ 750 രൂപ ദിവസവേതനത്തിലായിരുന്നു നിയമനം. രണ്ടാം പിണറായി സർക്കാർ ഇത് മാസം 21,000 രൂപയായി ഉയർത്തുകയായിരുന്നു.










0 comments