print edition സമരം ഏഴാം നാളിലേക്ക്; ആദിവാസി അധ്യാപികമാരുടെ സമരത്തോട് മുഖംതിരിച്ച് സർക്കാർ

വയനാട് കലക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ഗോത്ര ബന്ധു അധ്യാപകരുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് അധ്യാപിക അമ്പിളി ബാബുവിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു ഫോട്ടോ എം എ ശിവപ്രസാദ്
കൽപ്പറ്റ: കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ഗർഭിണികളും അടക്കമുള്ള ആദിവാസി അധ്യാപികമാർ വയനാട് കലക്‌ടറേറ്റിന് മുമ്പിൽ ആരംഭിച്ച നിരാഹാരം ഏഴാംദിവസത്തിലേക്ക് കടന്നിട്ടും തിരിഞ്ഞുനോക്കാതെ യുഡിഎഫ് സർക്കാർ. ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്രബന്ധു മെന്റർ അധ്യാപകർ നടത്തുന്ന നിരാഹാരമാണ് കണ്ടില്ലെന്ന് നടിക്കുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ഉടൻ ഇഷ്‌ടക്കാരെ നിയമിക്കാൻ 326 ഗോത്ര അധ്യാപകരെയാണ് പിരിച്ചുവിട്ടത്.ഇവരെല്ലാം ടിടിസി, ബിഎഡ് യോഗ്യതയുള്ളവരാണ്. ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുകയും ജോലിനൽകി ഗോത്രകുടുംബങ്ങളെ സാമ്പത്തികമായി ഉയർത്തുകയും ചെയ്‌ത പദ്ധതിയാണ് അട്ടിമറിച്ചത്. മെന്റർ അധ്യാപരാകാനുള്ള യോഗ്യത പ്ലസ്‌ടുവാക്കി ചുരുക്കി നിലവിലുള്ളവരെ പിരിച്ചുവിട്ട് പുതിയനിയമനം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം.
വെള്ളിയാഴ്‌ച്ച നിരാഹാരം ആരംഭിച്ച വി ജി അഞ്ജലി, പി ജി അശ്വതി, കെ എസ് ഹിമ, പി എം ലത എന്നിവരുടെ ആരോഗ്യനില മോശമായതോടെ ഞായറാഴ്‌ച്ച പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ്‌ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്‌ച നിരാഹാരം ആരംഭിച്ച എൻ കെ സുനിത, അമ്പിളി ബാബു, കെ കെ ഷീബ, എ ബി സന്ധ്യ എന്നിവർ അവശരായി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ ബുധനാഴ്‌ച പൊലീസ് ബലംപ്രയോഗിച്ച് അറസ്‌റ്റിന് ശ്രമിച്ചു. പട്ടികവർഗ വകുപ്പ് മന്ത്രി ചർച്ചയ്‌ക്കു തയ്യാറാകാതെ പൊലീസ് നടപടി അനുവദിക്കില്ലെന്ന് അറിയിച്ച് അധ്യാപകർ അറസ്റ്റുവരിക്കാൻ വിസമ്മതിച്ചു.
കലക്‌ടർ ഡി ആർ മേഘശ്രീയുമായി നടത്തിയ ചർച്ചക്കൊടുവിൽ വകുപ്പ് മന്ത്രി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചതോടെ അവശരായവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പകരം എ ടി ദിവിന, കെ സി രമ്യ എന്നിവർ നിരാഹാരം ആരംഭിച്ചു. പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള എംഎൽഎമാർ മെന്റർ അധ്യാപകരുടെ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ മന്ത്രി കെ എം തുളസി നിഷേധാത്‌മകമായാണ് പ്രതികരിച്ചത്. മന്ത്രി ടി സിദ്ദിഖ് അടക്കമുള്ളവരും സമരക്കാരെ പരിഹസിക്കുകയായിരുന്നു.










0 comments