ഗാസയിൽ 50 പേർകൂടി കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ സൈനികനീക്കത്തിൽ 50 പേർകൂടി കൊല്ലപ്പെട്ടു. പത്ത് ലക്ഷം പേരെ കുടിയിറക്കുന്ന നടപടിയാണ് ഇസ്രയേൽ ഇപ്പോൾ നടത്തുന്നതെന്ന് യുഎൻ മനുഷ്യാവകാശ സംഘടന മുന്നറിയിപ്പ് നൽകി. പട്ടിണിയും ക്ഷാമവും രൂക്ഷമായ മേഖലയിലാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. 2023 ഒക്‌ടോബറിനുശേഷം 63,371 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
അതേസമയം, അടുത്തമാസം ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ പലസ്‌തീൻ ഉദ്യോഗസ്ഥർക്ക് വിസ നൽകില്ലെന്ന അമേരിക്കയുടെ തീരുമാനം പിൻവലിക്കണമെന്ന് പലസ്‌തീൻ ആവശ്യപ്പെട്ടു. പലസ്‌തീൻ പ്രധാനമന്ത്രി മഹ്‌മൂദ് അബ്ബാസ് ഉൾപ്പെടെ എൺപതംഗസംഘത്തിന് പ്രവേശനം നിഷേധിച്ചതിൽ സ്‌പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പ്രതിഷേധിച്ചു. ഫ്രാൻസ്, ബെൽജിയം വിദേശമന്ത്രിമാരും പ്രതിഷേധം അറിയിച്ചു.










0 comments