print edition എഴുകോൺ ഗാഥ

പി ആർ ദീപ്തി
Published on Mar 29, 2026, 12:30 AM | 1 min read
കൊല്ലം
: വേദനയാൽ വറ്റിപ്പോകുമായിരുന്ന ജീവിതത്തെ കഠിന പ്രയത്നത്തിലൂടെ തിരികെപ്പിടിച്ച വിജയഗാഥയുണ്ട് എഴുകോണിൽ. അഞ്ച് വർഷം മുമ്പ് എഴുകോൺ ഇടയ്‌ക്കിടത്തെ അനിതകുമാരി (48) തുടങ്ങിയ ‘ഗായത്രി നമ്പർ വൺ ഫുഡ് പ്രോഡക്‌ട്‌സ്’ ഇന്ന് അഞ്ച് സംസ്ഥാനങ്ങളിൽ വിപണിയുള്ള സംരംഭമാണ്. മകൾ ഗായത്രിയുടെ വേർപാടിന്റെ കണ്ണീരോർമകൾ തളർത്തിയ ജീവിതത്തില്‍ പതറാതിരിക്കാൻ അനിതകുമാരിക്ക് കരുത്തായത് കുടുംബശ്രീയുടെ തണലിൽ നെയ്‌തെടുത്ത സ്വപ്നങ്ങളാണ്.
സമീപത്തെ മില്ലുകളിൽനിന്ന് മല്ലിയും മുളകും പൊടിച്ച് പായ്‌ക്കറ്റുകളിലാക്കി കടകളിൽ എത്തിച്ച് വിൽപ്പന നടത്തിയതിൽനിന്നാണ് 46 ഇനം മൂല്യവർധിത ഉൽപ്പന്നങ്ങളുമായി മാസം എട്ടുലക്ഷം രൂപ വരുമാനമുള്ളിടത്തേക്ക് സംരംഭം വളർന്നത്.
കുടുംബശ്രീയിൽനിന്ന് ലഭിച്ച പലിശരഹിത വായ്‌പയിലാണ് ഫുഡ് പ്രൊഡക്ട്‌സിന്റെ തുടക്കം. വീടിനു സമീപമാണ് സ്വന്തമായി ഫ്ലോർമില്ല് തുടങ്ങിയത്. ഉൽപ്പന്നങ്ങൾക്ക് പ്രിയമേറിയതോടെ വായ്‌പയെടുത്ത് കൂടുതൽ മെഷീനുകൾ വാങ്ങി. അച്ചാറുകൾ, ധാന്യപ്പൊടി, ചെറുധാന്യപ്പൊടി, കൂവപ്പൊടി, വെളിച്ചെണ്ണ തുടങ്ങിയവ വിപണിയിലെത്തിച്ചു.
കരീപ്ര, ഓടനാവട്ടം, കൊട്ടാരക്കര എന്നിവിടങ്ങളിൽ ഒൗട്ട്‌ലെറ്റുകൾക്കുപുറമെ ഇന്ന് ആമസോൺ, ഫ്ലിപ്‌കാർട്ട് ഉൾപ്പെടെ നാല് ഓൺലൈൻ പ്ലാറ്റ്‌ഫോമിലും വിൽപ്പനയുണ്ട്. 55 ലക്ഷം രൂപയുടെ മൂലധനത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റിൽ എട്ട് സ്‌ത്രീകൾക്ക് ജോലി നൽകാനുമായി. ഭർത്താവ് എ സുരേഷ് ബാബുവും മകൻ ഗൗതം സുരേഷും പിന്തുണയുമായി ഒപ്പമുണ്ട്.










0 comments