print edition ഗവി കൊലപാതകം: കൊന്നത് അതിക്രൂരമായി; പ്രതി റിമാൻഡിൽ

വിനോദ്‌കുമാർ, കൊല്ലപ്പെട്ട മേനക

സ്വന്തം ലേഖകൻ
Published on Jun 20, 2026, 01:14 AM | 1 min read
ചിറ്റാർ(പത്തനംതിട്ട): ഗവി വനത്തിനുള്ളിൽ അങ്കണവാടി ഹെൽപ്പർ മേനക(32) കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കഴുത്തുഞെരിച്ച് വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. മേനക ബലാത്സംഗത്തിനിരയായതിന് അനുബന്ധ തെളിവുകൾക്കായി സാന്പിൾ രാസപരിശോധനയ്‌ക്ക് അയച്ചു.
പീരുമേട് താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്‌റ്റിനുശേഷം മൃതദേഹം വെള്ളി പുലർച്ചെ 4.30ന് പോസ്‌റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. പകൽ മൂന്നിന് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം രാത്രി ഏഴിനാണ് ഗവിയിൽ എത്തിച്ചത്. കെ യു ജനീഷ്‌കുമാർ എംഎൽഎ മേനകയുടെ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. സംസ്‌കാരം ശനി പകൽ ഗവി പൊതുശ്‌മശാനത്തിൽ.
മൂഴിയാർ പൊലീസിന്റെ കസ്‌റ്റഡിയിലായിരുന്ന പ്രതി വിനോദ്‌കുമാറിന്റെ(കുമാരൻ–44) അറസ്‌റ്റ് വെള്ളിയാഴ്‌ച രേഖപ്പെടുത്തി. റാന്നി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്‌തു. പ്രതിയെ കൂടുതൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കസ്‌റ്റഡിയിൽ വാങ്ങും.
കൊലയ്‌ക്കുപിന്നിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കും. വ്യാഴം പകൽ 10.30ന് ഗവി– മൂഴിയാർ റൂട്ടിൽ മൂന്നാംബ്ലോക്ക് ഭാഗത്ത് റോഡിൽനിന്ന് 60 മീറ്റർ താഴെ തോട്ടിലാണ് മേനകയുടെ മൃതദേഹം കണ്ടത്.










0 comments