print edition വി ഡി സതീശനെ വലിയ ആളാക്കേണ്ട : ജി സുകുമാരൻ നായർ

ചങ്ങനാശേരി
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കോൺഗ്രസ് പറഞ്ഞ് വലുതാക്കുകയാണെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സതീശനോടുള്ള സ്‌നേഹം കൊണ്ടല്ല കഴിഞ്ഞദിവസം പ്രസ്‌താവന ഇറക്കിയത്. എൻഎസ്‌എസും എസ്‌എൻഡിപിയും തമ്മിലുള്ള കാര്യത്തിൽ സതീശന് എന്ത് പ്രസക്തി. സതീശനും സുകുമാരൻ നായരും വെള്ളാപ്പള്ളിയും കൂടിയുള്ള പ്രശ്നമാണെന്ന് ചില മാധ്യമങ്ങൾ പറഞ്ഞു. സതീശനെ എന്തിനാണ് ഇത്ര ഉയർത്തി കാണിക്കുന്നത്.
രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി വർഗീയത കാണിക്കുന്നവരാണ് വർഗീയതയ്‌ക്കെതിരെ എന്ന് പറഞ്ഞു സംസാരിക്കുന്നത്. സതീശൻ ഇവിടെ വലിയ ഉമ്മാക്കിയൊന്നും അല്ല. ഇവിടെ കെപിസിസി പ്രസിഡന്റ് ഇല്ലേ.
വെള്ളാപ്പള്ളിക്കെതിരായ രാഷ്ട്രീയക്കാരുടെ സമീപനം ശരിയല്ല. തുഷാർ വെള്ളാപ്പള്ളിയെ മകനെപ്പോലെയോ അനിയനെപ്പോലെ സ്വീകരിക്കും. രാഷ്ട്രീയ നേതാവായി സ്വീകരിക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പും നിലമ്പൂർ ഉപതെരെഞ്ഞെടുപ്പും കഴിഞ്ഞുള്ള സ്ഥിതിവിശേഷമല്ല ഇപ്പോഴുള്ളത്. അതിനുശേഷം വെള്ളം ധാരാളം ഒഴുകിപ്പോയി. ശബരിമല സ്വർണമോഷണത്തിൽ അന്വേഷണം കൃത്യമായി നടക്കുന്നു. കുറ്റവാളികൾ ആരായാലും പിടിക്കപ്പെടണം–സുകുമാരൻ നായർ പറഞ്ഞു.
ഐക്യം യാഥാർഥ്യമാകും
എസ്‌എൻഡിപിയുമായുള്ള ഐക്യം യഥാർഥ്യമാകുമെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പെരുന്നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഎസ്എസിന്റെ അടിസ്ഥാനം മൂല്യങ്ങൾ നിലനിർത്തിയാകും ഐക്യം. അതിൽ രാഷ്‌ട്രീയവും മതസൗഹാർദവുമുണ്ട്. രാഷ്‌ട്രീയത്തിൽ സമദൂരമായിരിക്കും. എല്ലാ മതങ്ങളുമായും സമുദായങ്ങളുമായും സൗഹാർദത്തിൽ പോകും. കഴിഞ്ഞ വാർത്താസമ്മേളനത്തിനിടയിൽ മന്ത്രി വി എൻ വാസവൻ വിളിച്ചത് രാഷ്‌ട്രീയ കാര്യങ്ങൾ പറയാനല്ല. വ്യക്തിപരമായി അടുപ്പമുള്ളയാളാണ്. അവരൊന്നും ഇക്കാര്യത്തിൽ ഒന്നും പറയുകയുമില്ല, ഇടപെടാറുമില്ല–സുകുമാരൻ നായർ പറഞ്ഞു.










0 comments