print edition സർവകലാശാലകളെ സംരക്ഷിക്കാൻ ജാഗ്രത അനിവാര്യം: എഫ്‌യുടിഎ

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവേഷണ വിഭാഗങ്ങൾ നിശ്ചലാവസ്ഥയിലാണെന്നും പ്രതിസന്ധി പരിഹരിക്കേണ്ട അധികാരികൾതന്നെ സ്ഥിതി സങ്കീർണമാക്കുകയാണെന്നും ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്‌യുടിഎ). അംഗീകാരം നൽകിയ ഗവേഷണപ്രബന്ധങ്ങൾ രാഷ്ട്രീയതാൽപ്പര്യങ്ങളുടെപേരിൽ നിയമവിരുദ്ധമായി പുനഃപരിശോധിക്കുകയാണ്.
നടപടികൾ പൂർത്തിയാക്കി ശുപാർശ ചെയ്യപ്പെട്ട കേരളയിലെ പിഎച്ച്ഡി ബിരുദം ആറുമാസമായി വൈകിപ്പിക്കുകയുമാണ്. രാഷ്ട്രീയ എതിരാളികളുടെ ഗവേഷണപ്രബന്ധങ്ങൾ പരിശോധിക്കുമെന്നും സസ്‌പെൻഡ് ചെയ്യുമെന്നുമൊക്കെയുള്ള സിൻഡിക്കറ്റ് പ്രസ്താവനകൾ ഭൂഷണമല്ല.
സർക്കാർ നോമിനേറ്റഡ് സിൻഡിക്കറ്റ് അംഗങ്ങൾ തങ്ങളുടെ അധികാരപരിധിയെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽ ഗവേഷണമേഖലയിൽ ഏകപക്ഷീയമായി ഇടപെടുകയാണ്. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ തുടങ്ങിയ നിർണായക തസ്തികകളിൽ ഇഷ്ടക്കാരെ നിയമിക്കാനും നോമിനേറ്റ് ചെയ്യാനുമാണ് ശ്രമം. സർവകലാശാലകളുടെ പ്രയാണത്തെ തടസ്സപ്പെടുത്തുന്ന നടപടികൾക്കെതിരെ ജാഗ്രത അനിവാര്യമാണെന്ന് എഫ്‌യുടിഎ ജനറൽ സെക്രട്ടറി ഡോ. എസ് നസീബും പ്രസിഡന്റ് ഡോ. ഹരികുമാരൻ തമ്പിയും പ്രസ്താവനയിൽ പറഞ്ഞു.










0 comments