വീണ്ടും സംഘപരിവാർ പ്രീണനം; ഓണം വാരാഘോഷത്തിലും വന്ദേമാതരം മുഴുവൻ ആലപിച്ചു

ഓണം വാരാഘോഷ സമാപനചടങ്ങിൽ വന്ദേമാതരം ആലപിച്ചപ്പോൾ
തിരുവനന്തപുരം: സംഘപരിവാർ പ്രീണനം പരസ്യമായി തുടർന്ന് യുഡിഎഫ് സർക്കാർ. ബഹുസ്വര സമൂഹത്തിന് ചേരാത്ത, വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ഓണം വാരാഘോഷം സമാപന ചടങ്ങിലും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങായതിനാൽ പ്രോട്ടോക്കോൾ പാലിക്കണമെന്ന ന്യായീകരണം പറഞ്ഞാണ് സർക്കാർ ഹിന്ദുത്വവാദികളോടുള്ള കൂറ് ആവർത്തിച്ച് പ്രകടിപ്പിച്ചത്.
ഔദ്യോഗിക ആഘോഷവേദികളിൽ വന്ദമാതരം പൂർണമായി ആലപിക്കുന്നത് മതനിരപേക്ഷ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. നേരത്തെ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിലും ഗാനം മുഴുവനും ആലപിച്ചിരുന്നു.
ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ, മുഖ്യമന്ത്രി വി ഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സംസ്ഥാനമന്ത്രിമാരായ സി പി ജോൺ, കെ മുരളീധരൻ, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കുന്നതിൽ ഒരു എതിർപ്പ് പോലും പ്രകടിപ്പിക്കാതെയാണ് യുഡിഎഫ് നേതാക്കൾ ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ട ഏറ്റുപിടിച്ചത്.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മുതൽ വിവിധ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നുണ്ട്. കേന്ദ്രനിർദേശം എന്ന ഒഴുക്കൻമട്ടിലുള്ള മറുപടി പറഞ്ഞാണ് ഹിന്ദുത്വ അജണ്ട സർക്കാർ നടപ്പാക്കുന്നത്.










0 comments