സാക്ഷരതയിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിലേക്ക്: ധാരണാപത്രം ഒപ്പുവച്ച് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സാക്ഷരതാമിഷനും

കൊല്ലം : സാക്ഷരതയിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് എന്ന തുടർ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സാക്ഷരതാ മിഷനിലൂടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസ്സായവരെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കാൻ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും സംസ്ഥാന സാക്ഷരതാ മിഷനും ധാരണപത്രം ഒപ്പുവച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി പി ജഗതി രാജും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഇൻ ചാർജ് ഡോ ബിജു ആർ ഐ യും സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഓലീനയും ധാരണപത്രം കൈമാറി.
സാക്ഷരതയിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. സാക്ഷരതാ മിഷന്റെ ഇടപെടലിൽ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് ഉന്നതവിദ്യാഭ്യാസം എന്ന സ്വപ്നം പ്രാപ്യമാക്കുക വഴി കേരളത്തെ സമ്പൂർണ ബിരുദ സംസ്ഥാമാക്കി മാറ്റുക എന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം കൂടിയാകും ഇതെന്ന് മന്ത്രി പറഞ്ഞു. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ നിന്ന് പോയ, തുടർപഠനം ആഗ്രഹിക്കുന്ന വനിതകളെ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തി പ്രത്യേക പരിഗണന നൽകി മുന്നോട്ട് കൊണ്ടുവരാൻ സാധിക്കും
ബിരുദ പ്രോഗ്രാമുകൾക്ക് ചേരുവാൻ താല്പര്യമുള്ളവരുടെ പട്ടിക സാക്ഷരതാ മിഷൻ തയാറാക്കും. തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഇതിനായുള്ള ഫീസ് വകയിരുത്തി സാക്ഷരതാ മിഷന്റെ മേൽനോട്ടത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദത്തിന് ചേരാൻ വേണ്ടുന്ന നടപടികൾ കൈക്കൊള്ളും. ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് ഇവർക്ക് അപേക്ഷിക്കാൻ സാധിക്കും വിധമാണ് ക്രമീകരണങ്ങൾ ഒരുക്കുക. നിലവിൽ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ പാസായ രണ്ടായിരത്തോളം പേർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുണ്ട്. ഇതിൽ 75 ശതമാനം സ്ത്രീകളാണ്. ഈ അധ്യയനവർഷം പതിനായിരത്തിലധികം പേരെ പ്രവേശിപ്പിക്കുവാനാണ് പദ്ധതിയിടുന്നത്.










0 comments